ഹൈദരാബാദ്: ക്ഷേമപദ്ധതികൾക്കായി ഒരുവർഷം ചെലവിടുന്നത് ഏകദേശം 52,000 കോടി രൂപയാണ്. എന്നിട്ടും കെ.ചന്ദ്രശേഖരറാവു വീണു. തെലങ്കാന രൂപീകരണത്തിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭത്തിലൂടെ നേതാവായി ഉയർന്ന കെ.സി.ആർ പിന്നീട് ജനങ്ങളിൽ നിന്നും അകന്നതാണ് തിരിച്ചടിക്ക് പ്രധാനകാരണം. രണ്ടാം വട്ടം മുഖ്യമന്ത്രിയായശേഷം സാധാരണക്കാരെ നേരിട്ടു കാണാൻ തയ്യാറായില്ല. 'രാജാവ്' ചമഞ്ഞാണ് ഭരിക്കുന്നതെന്ന ആരോപണം ശരിയെന്ന് ജനത്തിന് തോന്നിത്തുടങ്ങുകയും ചെയ്തു.
അമേരിക്കയിൽ പഠിച്ചുവന്ന മകൻ കെ.ടി.രാമറാവുവിനും മകൾ കെ.കവിതയ്ക്കും സാധാരണക്കാർക്കിടയിൽ സ്വീകാര്യത കിട്ടിയതുമില്ല. രണ്ടാമതും അധികാരം കിട്ടിയപ്പോൾ കെ.സി.ആർ പ്രധാനമന്ത്രി പദം മോഹിച്ചു. തന്നെ താനാക്കിയ തെലുങ്കു മണ്ണിനെ മറന്നു. പാർട്ടി രൂപീകരിച്ച് 21 വർഷത്തിന് ശേഷം 2022ൽ തെലങ്കാന രാഷ്ട്ര സമിതിയെ ഭാരതീയ രാഷ്ട്ര സമിതിയാക്കി.
മോദി വിരുദ്ധ സഖ്യം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാളായിരുന്നു. എന്നാൽ ആ സഖ്യത്തിൽ കോൺഗ്രസിനെ ഉൾക്കൊള്ളിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. കോൺഗ്രസ് ഇതര മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മാൻ, എം.കെ. സ്റ്റാലിൻ, മമത ബാനർജി എന്നിവരെക്കൂടാതെ അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ എന്നീ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തി. കോൺഗ്രസ് ഇല്ലാത്ത ഫെഡറൽ മുന്നണിയായിരുന്നു ലക്ഷ്യം. ഇത് അമ്പേ പാളി. പാർട്ടി പതാകയിൽപ്പോലും തെലങ്കാനയെ മാറ്റി ഇന്ത്യയുടെ ഭൂപടം കൊണ്ടുവന്ന കെ.സി.ആറിനെ ജനങ്ങളും അകറ്റി.
മകൻ കെ.ടി. രാമറാവുവിനും മകൾ കെ. കവിതയ്ക്കും എതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നതോടെ പ്രതിസന്ധി മൂർച്ഛിച്ചു. ബി.ജെ.പിയെ വിമർശിക്കുന്നത് മയപ്പെടുത്തി. ഡൽഹി മദ്യനയ അഴിമതിക്കേസിൽ മകൾ കെ. കവിത പെടുമെന്നായതോടെ ബി.ജെ.പിയെ പ്രീതിപ്പെടുത്താൻ 'ഇന്ത്യ' മുന്നണിയുമായും അകന്നു.ദേശീയ രാഷ്ട്രീയത്തിൽ പയറ്റണമെങ്കിൽ പുതിയ തന്ത്രം മെനയേണ്ടിവരും.
കെസിആറിനോട് പകരം വീട്ടി കോൺഗ്രസ്
2013 ജൂലായ് 30ന് പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വസതിയിൽ ചേർന്ന യു.പി.എ യോഗത്തിലാണ് തെലങ്കാന രൂപീകരിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദത്തിനും ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിലും വഴങ്ങിയാണ് കേന്ദ്ര നേതൃത്വം ആന്ധ്രാ വിഭജനത്തിന് തയ്യാറായത്. തീരുമാനത്തോടെ ആന്ധ്ര കോൺഗ്രസിനെ കൈവിടുമെന്നുറപ്പായിരുന്നു. എന്നാൽ തെലങ്കാന ഒപ്പമുണ്ടാകമെന്നും കെ.സി.ആർ കോൺഗ്രസിലെത്തുമെന്ന് വാക്ക് പാലിക്കുമെന്നും നേതൃത്വം കണക്കുകൂട്ടി. എന്നാൽ മുഖ്യമന്ത്രി പദം നേടി സ്വന്തം സാമ്രാജ്യം സൃഷ്ടിക്കാനുറച്ച കെ.സി.ആർ എന്ന തന്ത്രശാലി കോൺഗ്രസിനെ പറ്റിച്ചു.
അന്ന് പറ്രിയ ചതിക്ക് ഇപ്പോഴാണ് കോൺഗ്രസിന് പകരം വീട്ടാൻ കഴിഞ്ഞത്. 2014ൽ നടന്ന തിരഞ്ഞെടുപ്പിൽ ടി.ആർ.എസ് ഒറ്റയ്ക്കു വിജയം കൈവരിച്ചതോടെ തെലങ്കാനയിൽ കോൺഗ്രസ് ഒന്നുമല്ലാതായി. 2018ലെ തിരഞ്ഞെടുപ്പിൽ 19 സീറ്റ്. അതിൽ 12 പേരും ടി.ആർ.എസിലേക്ക് ചേക്കേറി. അവിടെ നിന്നുമാണ് കോൺഗ്രസ് ഉയിർത്തെണീറ്റത്. സംസ്ഥാന അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി റെഡ്ഡി സമുദായത്തിന്റെ പിന്തുണ നേടി. നിയമസഭാകക്ഷി നേതാവ് മല്ലു ഭാട്ടി വിക്രമാർക്കയെ മുന്നിൽ നിറുത്തി പിന്നാക്ക വിഭാഗങ്ങളെയും കോൺഗ്രസ് കൈയിലെടുത്തു.
കോൺഗ്രസ് എന്താണ് തെലങ്കാനയ്ക്ക് വേണ്ടി ചെയ്തത് എന്ന കെ.സി.ആറിന്റെ ചോദ്യത്തിന് അദ്ദേഹം പഠിച്ച സ്‌കൂളും യാത്ര ചെയ്യുന്ന റോഡുകളും നിർമ്മിച്ചത് മാത്രമല്ല തെലങ്കാന സംസ്ഥാനം എന്ന സ്വപ്നം യാഥാർഥ്യമാക്കിയത് വരെ കോൺഗ്രസ് ആണ് എന്നാണ് രാഹുൽ ഗാന്ധി നൽകിയ മറുപടിയും തെലുങ്ക് ജനത സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |