കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യ സൂത്രധാരയായ പ്രതി അനിതകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ. സ്വന്തം അച്ഛൻ മരിച്ചിട്ടുപോലും മകൾ അനിതകുമാരി വീട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് അമ്മ പറയുന്നു. മകൾ സ്വത്ത് തട്ടിയെടുത്തെന്നും ചാത്തന്നൂരിലെ വീട്ടിലെത്തിയപ്പോൾ മകളുടെ ഭർത്താവ് പത്മകുമാർ മർദ്ദിച്ചെന്നും അമ്മ കൂട്ടിച്ചേർത്തു. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമ്മ അനിതകുമാരിക്കെതിരെ ആരോപണം ഉന്നയിച്ചത്.
'അച്ഛന് സുഖമില്ലാഞ്ഞിട്ട് ആശുപത്രിയിൽ കിടന്നപ്പോൾ പോലും മകൾ അവിടെ വന്നില്ല. മരിച്ചിട്ട് പോലും കാണാൻ വന്നില്ല. ചാത്തന്നൂരിലെ വീട്ടിൽ എത്തിയ എന്നെ ചവിട്ടി വീഴ്ത്തി. എന്റെ ചേട്ടത്തിയുടെ മകളും കൂടെയുണ്ടായിരുന്നു. എന്നെ ചവിട്ടരുതെന്ന് പറഞ്ഞപ്പോൾ അവളെയും പിടിച്ച് തള്ളി. മകളും കൊച്ചുമോളുമൊക്കെ ആക്ഷേപിച്ചു. പട്ടിയെ അഴിച്ചുവിടുമെന്ന് വരെ പറഞ്ഞു. അങ്ങനെയാണ് ഞാൻ അവളുടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നത്. മൂന്ന് വർഷമായി ഞാനുമായി ഒരു ബന്ധവുമില്ല' - അമ്മ പറഞ്ഞു.
നല്ല സ്വഭാവമുള്ള പെണ്ണായിരുന്നു, ഈ അടുത്ത കാലത്താണ് ഇങ്ങനെയൊക്കെ ആയത്. ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. അവൾ ചെയ്ത ക്രൂരതയ്ക്ക് ഈശ്വരൻ പ്രതിഫലം നൽകട്ടെയെന്നും അമ്മ പറഞ്ഞു.
അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടാംപ്രതി അനിതകുമാരി അട്ടക്കുളങ്ങര വനിതാ ജയിലിലാണുള്ളത്. കഴിഞ്ഞ ദിവസം ജയിലിൽ ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോൾ അനിതകുമാരി വികാരാധീനയായിരുന്നു. 'പറ്റിപ്പോയി, പിടിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല' ജയിൽ ഉദ്യോഗസ്ഥരോട് അനിത കുമാരി പറഞ്ഞു. ജയിലിൽ പൊതുവേ ശാന്തയായാണ് ഇവർ പെരുമാറുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തറ തുടയ്ക്കലാണ് അനിതകുമാരിക്ക് നൽകിയിരിക്കുന്ന ജോലി. അനിതകുമാരിയെയും കൂട്ടുപ്രതിയായ മകൾ അനുപമയെയും വെവ്വേറെ സെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. അനുപമയ്ക്ക് പ്രത്യേക ജോലിയൊന്നും നൽകിയിട്ടില്ല. സഹതടവുകാരോട് മിണ്ടാതെ സെല്ലിന്റെ മൂലയിൽ ഒരേ ഇരിപ്പാണ് അനുപമയെന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |