കൊച്ചി: നവകേരള സദസുമായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നാളെ (ഡിസം 7) എറണാകുളം ജില്ലയിലേക്ക് കടക്കുമ്പോൾ സർപ്രൈസുകൾ കാത്തുവച്ച് എൽ.ഡി.എഫ് ജില്ലാ നേതൃത്വം. യു.ഡി.എഫ് പാളയത്തിൽ നിന്ന് ഏതെങ്കിലും അപ്രതീക്ഷിത അതിഥി സദസിൽ പങ്കെടുക്കുമോയെന്ന് രാഷ്ട്രീയവൃത്തങ്ങളിൽ ആകാംക്ഷയുണ്ട്. സാദ്ധ്യത തള്ളാനാകില്ലെന്ന സൂചനയാണ് നേതാക്കൾ നല്കുന്നത്.
യു.ഡി.എഫിന്റെ വിലക്ക് ലംഘിച്ച് മറ്റുജില്ലകളിൽ നിരവധി നേതാക്കൾ നവകേരള സദസിൽ മുഖം കാട്ടിയിരുന്നു. ഇതിൽ മുസ്ളീം ലീഗ്, കോൺഗ്രസ് പ്രതിനിധികൾ ഉൾപ്പെടും. പാലക്കാട് മുൻ ഡി.സി.സി അദ്ധ്യക്ഷൻ എ.വി. ഗോപിനാഥ് സദസിലെത്തിയത് വലിയ വാർത്തയായി. ഇത്തരം അണിയറനീക്കങ്ങൾ എറണാകുളത്തുമുണ്ടാകുമെന്നാണ് വിവരം. വിമതശല്യം ജില്ലയിൽ ഇല്ലാത്തതിനാൽ 'വിരുന്നുപോക്ക്" ഉണ്ടാകില്ലെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
നവകേരള സദസുമായി ബന്ധപ്പെട്ട് കേരളത്തിലെ തന്നെ ശ്രദ്ധാകേന്ദ്രമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂർ. ഇവിടെ മുഖ്യമന്ത്രി തുറുപ്പുചീട്ടിറക്കിയേക്കും. പരിപാടിക്ക് സംഭാവന നൽകാൻ നടപടിയെടുത്ത നഗരസഭാ സെക്രട്ടറിയെ സതീശൻ ഭീഷണിപ്പെടുത്തിയെന്ന് പിണറായി ആരോപിച്ചിരുന്നു. പറവൂരിൽ നവകേരള സദസിനുള്ള ജനപ്രീതി കാണാൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
യു.ഡി.എഫിന്റെ കോട്ടയായാണ് എറണാകുളം ജില്ല അറിയപ്പെടുന്നത്. 14 നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് അഞ്ചിടത്ത് മാത്രം. ജില്ല ഉൾക്കൊള്ളുന്ന എറണാകുളം, ചാലക്കുടി ലോക്‌സഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് പ്രതിനിധികളാണ്. നിർണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കേ വേരുകൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ സദസിന്റെ പിന്നണിയിൽ നടക്കും.
കോൺഗ്രസിൽ നിന്ന് ഇടതു ചേരിയിലെത്തിയ മുതിർന്ന നേതാവ് കെ.വി. തോമസ് കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ നവകേരള സദസിൽ അണിചേരും. ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയാണ് തോമസ്. അടുത്തിടെ കോൺഗ്രസ് വിട്ട കൗൺസിലർമാരായ എ.ബി. സാബു, കെ.ബി. മുരളീധരൻ എന്നിവർക്കും സർക്കാർ പദവികൾ ലഭിച്ചു. യു.ഡി.എഫിൽ നിന്ന് ഇത്തരം ചോർച്ചകൾക്കാണ് കരുനീക്കം.
ചോർച്ച ഒഴിവാക്കാൻ യു.ഡി.എഫിലും മുൻകരുതലുകളുണ്ട്. പ്രതിപക്ഷ നേതാവിന്റെ ജില്ലയിൽ കോൺഗ്രസിന്റെയോ ഘടകകക്ഷികളുടെയോ നേതാക്കളെത്തിയാൽ വലിയ മാനക്കേടാകും. സദസിനെതിരെ ശക്തമായ പ്രതിഷേധങ്ങൾക്കും അണിയറയിൽ നീക്കങ്ങളുണ്ട്.
യു.ഡി.എഫിൽ നിന്ന് നേതാക്കൾ എത്താനുള്ള സാദ്ധ്യത തള്ളാതെ എൽ.ഡി.എഫ്
വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിൽ മുഖ്യമന്ത്രി തുറുപ്പിറക്കിയേക്കും
ജില്ലയിലെ യു.ഡി.എഫ് കോട്ടകൾ പൊളിക്കാൻ നീക്കങ്ങളുണ്ടാകും
കോൺഗ്രസ് വിട്ടുവന്ന കെ.വി. തോമസ് രണ്ടിടത്ത് പങ്കെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |