കൊച്ചി: 'പ്രായമായില്ലേ, ജിമ്മൊക്കെ ചെറുപ്പക്കാർക്കുള്ളതല്ലേ....? അല്ലെന്ന് തെളിയിക്കുകയാണ് 89-ാം വയസിൽ എറണാകുളം കൃഷ്ണ ആശുപത്രിയുടെ ഡയറക്ടർ ഡോ. എ.കെ. സഭാപതി.
ഏതാനും നാൾ മുമ്പ് കാൽ നിലത്തുറപ്പിക്കാനും നേരെനിൽക്കാനും ബുദ്ധിമുട്ട് തോന്നിയപ്പോൾ പരിശീലകനെ വീട്ടിൽ വരുത്തി ചില വ്യായാമങ്ങൾ ചെയ്തു.
ജിമ്മിൽ വന്ന് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ പരിശീലകൻ അമൽരാജിന് പൂർണസമ്മതം. അങ്ങനെയാണ് ഒരുമാസം മുമ്പ് കടവന്ത്രയിലെ ഡ്രീം ജിമ്മിൽ എത്തിയത്.
വെയിറ്റ് ട്രെയിനിംഗ്, ഫംഗ്ഷണൽ ട്രെയിനിംഗ്, ബാലൻസ് ആൻഡ് സ്റ്റെബിലിറ്റി ഇംപ്രൂവ്മെന്റ് എന്നിവയാണ് ചെയ്യുന്നത്. ജിമ്മിൽ എത്തിയശേഷം എല്ലാ പ്രശ്നങ്ങളും മാറിയതായി സഭാപതി പറയുന്നു. ഇപ്പോൾ എത്ര ദൂരം വേണമെങ്കിലും നടക്കാം.
രാവിലെ 5നാണ് ഡോക്ടറുടെ ഒരു ദിവസം ആരംഭിക്കുക. കാപ്പികുടിക്കൊപ്പം പത്രവായന, ടി.വി കാണൽ. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 7ന് സദനം കൃഷ്ണന്റെ കീഴിൽ കഥകളി പരിശീലനം. തുടർന്ന് വീട്ടിലെ കൃഷിയിടത്തിലേക്ക്. പ്രഭാത ഭക്ഷണം കഴിച്ച് 9.30ന് ജിമ്മിൽ. ഒരുമണിക്കൂർ വ്യായാമം. ഉച്ചഭക്ഷണത്തിനു ശേഷം അര മണിക്കൂർ വിശ്രമം. വൈകിട്ട് വീണ്ടും പച്ചക്കറിത്തോട്ടത്തിൽ.
കഥകളിയിലെ
കുചേലൻ
കഥകളി കലാകാരൻ കൂടിയാണ് സഭാപതി. ഈ മാസം 22ന് ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനത്തിൽ കഥകളി അവതരിപ്പിക്കും. തുടർച്ചയായി 37-ാംതവണയാണ് ഗുരുവായൂരിൽ കുചേലവേഷം അവതരിപ്പിക്കുന്നത്. ഗണേശ വിഗ്രഹങ്ങളുടെയും കഥകളിരൂപങ്ങളുടെയും ശേഖരവും വീട്ടിലുണ്ട്.
1967ലാണ്കൃഷ്ണ ആശുപത്രി സ്ഥാപിച്ചത്. മറ്റ് ആശുപത്രികളുടെ ആവശ്യപ്രകാരം 2019 വരെയും അവിടെ ചെന്ന് സർജറി നടത്തുമായിരുന്നു.
ജിം പ്രായമായവർക്ക് പറ്റുന്നതല്ലെന്ന ചിന്തയാണ് മാറേണ്ടത്. ജിമ്മിൽ എത്തിയതിന് ശേഷമാണ് എന്റെ വിവിധ അസ്വസ്ഥതകൾ മാറിയത്. യോഗയും ചെയ്യുന്നുണ്ട്.
-ഡോ. സഭാപതി
മെച്ചപ്പെട്ട പരിശീലനം നൽകുന്നതിനാണ് വീട്ടിൽ നിന്ന് ജിമ്മിലേക്ക് മാറിയത്.
-അമൽരാജ്, പരിശീലകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |