മാവേലിക്കര: ആറുവയസുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് ശ്രീമഹേഷിനെതിരെയുള്ള കുറ്റപത്രം കേസ് പരിഗണിക്കുന്ന 15ന് ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി ആഷ് കെ.ബാൽ മുമ്പാകെ വായിച്ചു കേൾപ്പിക്കും. ഭാര്യയുടെ മരണശേഷം വീണ്ടും വിവാഹിതനാകാനുള്ള ശ്രീമഹേഷിന്റെ നീക്കത്തിന് മകളായ നക്ഷത്ര തടസമാകുമെന്ന് കണ്ട് കൊലപ്പെടുത്തിയെന്നും പ്രതിയുടെ മാതാവിനെ കൊല്ലാൻ ശ്രമിച്ചുവെന്നുമാണ് കേസ്. 90ദിവസത്തിനുള്ളിൽ കുറ്റപത്രംഫയൽ ചെയ്യാൻ മാവേലിക്കര പൊലീസിന് സാധിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര ഇൻസ്പെക്ടർ സി.ശ്രീജിത്ത് ഫയൽ ചെയ്ത കുറ്റപത്രത്തിൽ 51സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് വിസ്തരിക്കുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ പറഞ്ഞു. കുറ്റപത്രം വായിക്കുന്നതോടെ കേസിലെ സാക്ഷി വിസ്താരം ഉടനെ ഉണ്ടാകും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |