SignIn
Kerala Kaumudi Online
Saturday, 27 July 2024 5.22 AM IST

ഷോപ്പിംഗ് മാളിന്റെ പേരിൽ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതായി പരാതി

മലപ്പുറം: ഷോപ്പിംഗ് മാളിന്റെ പേരിൽ പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ച് 12 കോടിയോളം തട്ടിയെടുത്തതായി പരാതി. മഞ്ചേരിയിൽ പ്രവർത്തിക്കുന്ന വിമാർട്ട് ഷോപ്പിംഗ് കോംപ്ലക്സിൽ പങ്കാളിത്തം നൽകാമെന്നും ലാഭവിഹിതം നൽകാമെന്നും പറഞ്ഞ് വഞ്ചിച്ച് പണം തട്ടിയെടുത്തെന്ന് മലപ്പുറം നിക്ഷേപകർ എസ്.പിക്ക് മുമ്പാകെ നൽകിയ പരാതിയിൽ പറയുന്നു. പണം നഷ്ടപ്പെട്ട 40 പേരാണ് പരാതി നൽകിയത്. 2018ൽ മഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ച വിമാർട്ട് ഹൈപ്പർ മാർക്കറ്റിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. മഞ്ചേരി ഹൈപ്പർ മാർക്കറ്റ് എൽ.എൽ.പി എന്ന പേരിലാണ് സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് പലരിൽ ഒരു ലക്ഷം രൂപ മുതൽ 20 ലക്ഷം വരെ വാങ്ങിയിട്ടുണ്ട്. 40 പേരിൽ നിന്നായി 11,7200,000 രൂപയാണ് തട്ടിയെടുത്തത്. തെന്നല പഞ്ചായത്തിലെ കൊടക്കല്ല് ചുള്ളിപ്പാറ പറമ്പിൽ ഹൗസ് ഹബീബുറഹ്മാൻ, ഇരുവേറ്റി എളയൂർ മാളിയേക്കൽ ഹൗസിൽ മുണ്ടക്ക പറമ്പൻ ഹസീബ് എന്നിവരാണ് വഞ്ചിച്ചതെന്ന് പരാതിയിൽ പറയുന്നു.
സ്ഥാപനം തുടങ്ങാൻ പണം കടം നൽകി സഹായിച്ചാൽ ലാഭവിഹിതം നൽകാമെന്നും മൂന്നുമാസം മുമ്പ് വിവരം അറിയിച്ചാൽ പണം തിരിച്ചു നൽകാമെന്നും പറഞ്ഞാണ് ചിലരോട് പണം വാങ്ങിയിട്ടുള്ളത്. മറ്റു ചിലരോട് സ്ഥാപനത്തിൽ പങ്കാളിത്തം നൽകാമെന്ന് പറഞ്ഞ് നിക്ഷേപമായിട്ടാണ് വാങ്ങിയത്. പണം വാങ്ങിയതിന് എല്ലാവർക്കും കരാർ എഴുതിയ നൽകിയിട്ടുമുണ്ട്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം 1,000 രൂപ നൽകുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. പ്രവർത്തനം തുടങ്ങി കുറച്ചു മാസങ്ങൾ വളരെ കുറവ് ലാഭവിഹിതം നൽകിയിരുന്നു. ഇതിനുശേഷം വർഷങ്ങളായി ലാഭവിഹിതം ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഭൂരിഭാഗം നിക്ഷേപകരും പണം തിരികെ ആവശ്യപ്പെട്ടു തുടങ്ങിയത്. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ പണം ആവശ്യപ്പെട്ടപ്പോൾ തരാൻ തയ്യാറായില്ലെന്ന് നിക്ഷേപകർ പരാതിപ്പെടുന്നു.
നിക്ഷേപകർക്ക് നൽകിയ കരാർ പത്രത്തിൽ മഞ്ചേരി ഹൈപ്പർമാർക്കറ്റ് എന്ന രേഖപ്പെടുത്തുകയും എന്നാൽ സ്ഥാപനത്തിന്റെ പേര് വി മാർട്ട് എന്ന് മാറ്റി നൽകുകയും ചെയ്തത് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണെന്നും പരാതിക്കാർ പറയുന്നു. വഞ്ചിക്കണമെന്ന് മുൻകൂട്ടി പദ്ധതിയിട്ട് ആസൂത്രണം നടത്തിയാണ് നിക്ഷേപം വാങ്ങിയതെന്നും ഇവർ ആരോപിക്കുന്നു. മുൻപ് ഇവർ കോട്ടക്കലിലും വിമാർട്ട് എന്ന പേരിൽ സ്ഥാപനം ആരംഭിച്ച് പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചിരുന്നു. ഇതിലും പലരും വഞ്ചിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ആ സ്ഥാപനം നിലവിലില്ല. പണം തിരികെ ചോദിച്ചവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായും പരാതിക്കാർ പറയുന്നു. പട്ടാമ്പി കേന്ദ്രമാക്കി മറ്റൊരു ഹൈപ്പർ മാർക്കറ്റ് തുടങ്ങുന്നതിന്റെ പേരിൽ പ്രതികൾ ഇതേ പേരിൽ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതായും ഇത്തരമൊരു വഞ്ചനയിൽ കുടുങ്ങാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എൻ.കെ.അമീർ, മുഹമ്മദ് ഹസ്സൻ, കെ.ഉമ്മർ, എൻ.അജ്മൽ, കെ.ഖദീജ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.