കൊച്ചി: എറണാകുളം കറുകപ്പള്ളിയിൽ ഒന്നരമാസം പ്രായമുള്ള ആൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ആലപ്പുഴ എരമല്ലൂർ സ്വദേശി അശ്വതി ഓമനക്കുട്ടൻ (25), ലിവിംഗ് ടുഗദർ പങ്കാളി കണ്ണൂർ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവർ അറസ്റ്റിലായി.
ഞാറാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ദീർഘമായ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വൈകിട്ട് ഏഴോടെയാണ് രേഖപ്പെടുത്തിയത്. ഇന്ന് ആലുവ പോക്സോ കോടതിയിൽ ഹാജരാക്കും.
അശ്വതിയുടെ ആദ്യ പങ്കാളിയിൽ ജനിച്ച ആൺകുട്ടി ബാദ്ധ്യതയാകുമെന്ന് കരുതിയാണ് കടുംകൈ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മൂൻകൂട്ടി ആസൂത്രണം ചെയ്ത്, വെള്ളിയാഴ്ച ഇരുവരും ആലപ്പുഴയിൽ നിന്ന് കറുകപ്പള്ളിയിലെ കെ.കെ. റെസിഡൻസിയിൽ റൂമെടുത്തു. ഞാറാഴ്ച പുലർച്ചെ നാലോടെ അശ്വതിയുടെ മൗനാനുവാദത്തോടെ, ഷാനിഫ് ഉറങ്ങിക്കിടന്ന കുഞ്ഞിനെ മടിയിൽ കിടത്തിയശേഷം സ്വന്തം കാൽമുട്ടിൽ തലയിടിച്ച് കൊല്ലുകയായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് രണ്ട് തവണ കടിച്ച് മരണം സ്ഥിരീകരിച്ചു. തുടർന്ന്, കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെന്നും മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയിട്ടുണ്ടാകുമെന്നും പറഞ്ഞ് എറണാകുളം ജനറൽ ആശുപത്രിയിലെത്തി.
പരിശോധനയിൽ കുട്ടി മരിച്ചെന്ന് തിരിച്ചറിഞ്ഞെങ്കിലും ന്യൂബോൺ ഐ.സി.യുവിൽ അര മണിക്കൂറോളം കിടത്തി. മരണം സ്ഥിരീകരിച്ചതായി അറിയിച്ചപ്പോഴും ഇരുവർക്കും കാര്യമായ ഭാവവ്യത്യാസം ഉണ്ടായില്ല. നെഞ്ചിൽ കരിനീലിച്ച പാടും നെറ്റിയിലും മറ്റും ചതവും മുറിവും കണ്ട് കുട്ടിയെ പരിശോധിച്ച ഡോക്ടർ സംശയം പ്രകടിപ്പിച്ചു. സൂപ്രണ്ടിനെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് ഇവരെ നോർത്ത് സ്റ്റേഷനിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് എഫ്.ഐ.ആറും രേഖപ്പെടുത്തി. പിറ്റേന്ന് കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുട്ടിയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും വാരിയെല്ല് ഒടിഞ്ഞതും വ്യക്തമായത്.
എളമക്കര സ്റ്റേഷനിൽ സെൻട്രൽ അസി. പൊലീസ് കമ്മിഷണർ ജയകുമാറിന്റെ നേതൃത്വത്തിൽ ഇരുവരെയും മാറിമാറി ചോദ്യം ചെയ്തെങ്കിലും കുട്ടിയെ അബോധാവസ്ഥയിൽ കണ്ടതാണെന്ന മൊഴിയിൽ ഉറച്ചു നിന്നു. ഷാനിഫിന്റെ ഫോണും ലോഡ്ജിലെ സി.സി.ടിവി ദൃശ്യങ്ങളും പൊലീസിന് പിടിവള്ളിയായി. പുലർച്ചെ നാലിന് ഇയാൾ, കുട്ടി അബോധാവസ്ഥയിലായാൽ ഉണ്ടാകാവുന്ന ലക്ഷണങ്ങൾ ഗൂഗിളിൽ തെരഞ്ഞിരുന്നു. അബോധാവസ്ഥയിലുള്ള കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ ഇരുവരുടെയും നടപ്പിൽ യാതൊരു ആശങ്കയും പ്രകടമായിരുന്നില്ല. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ ഷാനിഫിന്റെ കള്ളമൊഴികൾ പൊളിച്ചു. പിന്നീട് ഇയാൾ സംഭവങ്ങൾ ഒന്നൊന്നായി വെളിപ്പെടുത്തി. പിന്നാലെ അശ്വതിയും കുറ്റം സമ്മതിച്ചു.
കുഞ്ഞിനെ പലതവണ ഇയാൾ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ന്യൂമോണിയ ബാധിച്ച് കുഞ്ഞ് മരിക്കുമെന്ന് കരുതിയായിരുന്നു ഉപദ്രവം. കൊലപ്പെടുത്തുകയെന്ന ലക്ഷ്യം അശ്വതിയെ അറിയിച്ചാണ് എറണാകുളത്തേക്ക് വന്നത്.
കൊല്ലപ്പെട്ട കുഞ്ഞ് ആദ്യകാമുകന്റേത്; ഗർഭിണിയായിരിക്കെ രണ്ടാം പ്രണയം
ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലുള്ള അമ്മ അലപ്പുഴ ചേർത്തല സ്വദേശി അശ്വതി ഓമനക്കുട്ടൻ (25) ആദ്യ കാമുകനിൽ നിന്ന് ആറുമാസം ഗർഭിണിയായിരിക്കെയാണ് ലീവിംഗ് ടുഗദർ പങ്കാളിയും കേസിലെ ഒന്നാം പ്രതിയുമായ കണ്ണൂർ സ്വദേശി ഷാനിഫു (25)മായി പ്രണയത്തിലായതെന്ന് പൊലീസ്. വിവിധ സ്ഥലങ്ങളിൽ ഹോം നഴ്സായി ജോലി ചെയ്തിരുന്ന അശ്വതി ഫേസ്ബുക്ക് വഴിയാണ് ഇയാളെ പരിചയപ്പെട്ടത്. ഇരുവരും പിരിയാനാകാത്തവിധം അടുത്തതോടെ അശ്വതി ആദ്യകാമുകനെ തന്ത്രപൂർവ്വം ഒഴിവാക്കി.
അശ്വതിക്കൊപ്പം കഴിയാനാണ് ബംഗളൂരുവിൽ ജ്യൂസ് കട നടത്തിയിരുന്ന ഷാനിഫ് ആലപ്പുഴയിൽ എത്തിയത്. പ്രസവാവശ്യത്തിന് അശ്വതിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നതും ഷാനിഫായിരുന്നു. കുട്ടിയുണ്ടായി ഒന്നരമാസം ആലപ്പുഴയിൽ താമസിച്ച ഇരുവരും കഴിഞ്ഞ വെള്ളിയാഴ്ചയാണ് എറണാകുളം കറുകപ്പള്ളിയിൽ എത്തിയത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവായിരുന്നു അശ്വതിയുടെ ആദ്യ കാമുകൻ. മകളുടെ പ്രണയത്തെക്കുറിച്ച് അറിയാവുന്ന വീട്ടുകാർ ഇരുവരുടെയും ആഗ്രഹപ്രകാരം വിവാഹ നിശ്ചയം നടത്തി. തൊട്ടുപിന്നാലെ കാമുകൻ കഞ്ചാവ് കേസിൽ പിടിയിലായതോടെ അശ്വതിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. തുടർന്ന് കാമുകനൊപ്പം അശ്വതി ഒളിച്ചോടി. ഗർഭിണിയുമായി. ഇതോടെ വീട്ടുകാർ മകളെ പാടെ ഉപേക്ഷിച്ച മട്ടായിരുന്നു. എങ്കിലും അമ്മ ഫോണിലൂടെ ബന്ധം നിലനിർത്തിയിരുന്നു.മകളെ കസ്റ്റഡിയിലെടുത്തതും പേരക്കുട്ടി കൊല്ലപ്പെട്ടതും വീട്ടുകാരെ പൊലീസ് അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |