5 പവനും രണ്ട് ലക്ഷവും കവർന്നു
ചാരുംമൂട് : ചുനക്കരയിൽ പുലർച്ചെ വീടിനുള്ളിൽ കയറിയ മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ദമ്പതികൾക്ക് വെട്ടേറ്റു. 2ലക്ഷം രൂപയും 5പവൻ സ്വർണവും കവർന്ന മോഷ്ടാവ് അടുക്കള വാതിലിലൂടെ രക്ഷപ്പെട്ടു.
കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചുനക്കര കോമല്ലൂർ ഈരിയ്ക്കൽ പുത്തൻ വീട്ടിൽ അന്നാമ്മ ജോണിന്റെ (85) വീട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെ മോഷണം നടന്നത്. അന്നാമ്മയുടെ മകൾ ലീന ജോൺ (47), ഭർത്താവ് സുജിത്ത് ജോൺ (51) എന്നിവർക്കാണ്
വെട്ടേറ്റത്. നെറ്റിയിലും മുതുകത്തും വെട്ടേറ്റ സുജിത്തിന് 16 തുന്നലുണ്ട്. ലീനയുടെ കൈകൾക്കാണ് പരിക്ക്. ഇവർ കറ്റാനത്തുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി.
തിരുവനന്തപുരത്ത് താമസിക്കുന്ന ലീനയും സുജിത്തും തിരുവല്ല പുഷ്പഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ ലീനയുടെ ശസ്ത്രക്രിയയുടെ ആവശ്യത്തിനായാണ് തിങ്കളാഴ്ച രാത്രി 9.30ഓടെ കോമല്ലൂരിലെ കുടുംബവീട്ടിൽ എത്തിയത്. അന്നാമ്മയും വീട്ടുജോലിക്കാരൻ സുരേഷും ഭാര്യയും കുട്ടികളുമാണ് ഈ വീട്ടിൽ താമസം. പുലർച്ചെ 3മണിയോടെ എന്തോ വീഴുന്ന ശബ്ദം കേട്ട് ഉണർന്ന സുജിത്ത് മുറിക്കുള്ളിൽ മോഷ്ടാവിനെ കണ്ടു. സുജിത്ത് കടന്നു പിടിച്ചതോടെ മോഷ്ടാവ് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടി. ഞെട്ടിയുണർന്ന ലീനയ്ക്ക് ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് വെട്ടേറ്റത്. ഇതിനിടെ മോഷ്ടാവ് അടുക്കള വാതിലിലൂടെ രക്ഷപ്പെട്ടു.
ബഹളം കേട്ട് അന്നാമ്മയും മുകളിലത്തെ നിലയിലുണ്ടായിരുന്ന ജോലിക്കാരൻ സുരേഷുമെത്തി. തുടർന്ന് പഞ്ചായത്തംഗമുൾപ്പെടെ എത്തി ലീനയേയും സുജിത്തിനേയും ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് പൊലീസെത്തി മോഷ്ടാക്കൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.. പിന്നീട് നടത്തിയ പരിശോധനയിലാണ് തുണികളും ബാഗുകളും മറ്റും വീടിനടുത്തായി ഉപേക്ഷിച്ച നിലയിൽ കണ്ടത്.
അന്നാമ്മയുടെ മുറയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവളകളും കമ്മലുകളും കാണാനില്ലായിരുന്നു.
ലീനയുടെ മുറിയിലുണ്ടായിരുന്ന മോതിരവും ബാഗും നഷ്ടമായി. ചികിത്സക്കായി കരുതിയിരുന്ന 2ലക്ഷം രൂപയും മോഷ്ടാവ് അപഹരിച്ചു.
അന്നാമ്മയുടെ മുറിയിൽ കയറിയ ശേഷമാണ് ലീനയുടെ മുറിയിൽ മോഷ്ടാവ് കയറിയതെന്നാണ് കരുതുന്നത്. ഒന്നിലധികം പേർ ചേർന്നുള്ള മോഷണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |