കോഴിക്കോട്: മാലിന്യമുക്ത നഗരത്തിനായി 'അഴക്' ഉൾപ്പെടെ നിരവധി പദ്ധതികൾ കോർപ്പറേഷൻ നടപ്പാക്കി വരുന്നുണ്ടെങ്കിലും നഗര വഴികളിൽ കുന്നുകൂടുന്ന മാലിന്യത്തിന് കുറവൊന്നുമില്ല. സിവിൽ സ്റ്റേഷന് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യം അഴുകിയതോടെ വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദിനംപ്രതി നഗരത്തിലെത്തുന്ന യാത്രക്കാർ അലക്ഷ്യമായി വലിച്ചെറിയുന്നതും നഗര പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്നതുമായ മാലിന്യമാണ് വിവിധ സ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത്. ഞെളിയൻപറമ്പ്, ഭട്ട് റോഡ് ബീച്ച് എന്നിവിടങ്ങളിലെ മാലിന്യ സംസ്‌കരണം നിലച്ചതോടെ ശേഖരിക്കുന്ന മാലിന്യം എങ്ങനെ സംസ്കരിക്കുമെന്ന ചോദ്യം ഉത്തരമില്ലാതെ തുടരുകയാണ്. ബീച്ചിനോട് ചേർന്നുള്ള കോർപ്പറേഷന്റെ മാലിന്യ സംഭരണ കേന്ദ്രം കത്തി നശിച്ചതോടെ ശേഖരിച്ച മാലിന്യം സൂക്ഷിക്കാനും ഇടമില്ലാതായി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ഇവിടെ നിന്നാണ് തരംതിരിച്ച് സംസ്ഥാനത്തിന് പുറത്തേക്ക് അയച്ചിരുന്നത്. എന്നാൽ സംഭരണ കേന്ദ്രം കത്തിനശിച്ചതോടെ മാലിന്യപ്രശ്നം അതിരൂക്ഷമായി. നിലവിൽ മാലിന്യം സംസ്‌കരിക്കാൻ മതിയായ ഇടമില്ലാത്ത അവസ്ഥയാണ്. ഹരിത കർമ്മ സേനാംഗങ്ങൾ പല ഇടങ്ങളിൽ നിന്നായി ശേഖരിക്കുന്ന ടൺ കണക്കിന് മാലിന്യം പല ഇടങ്ങളിൽ കൂട്ടിയിടേണ്ട സ്ഥിതിയാണ്. മാലിന്യ സംസ്‌കരണത്തിനായി പദ്ധതികൾ ഏറെയുണ്ടെങ്കിലും ജനങ്ങൾക്ക് കൃത്യമായി ബോധവത്കരണം നൽകാത്തതും അധികൃതരുടെ അശ്രദ്ധയുമാണ് നഗരം ചീഞ്ഞു നാറാൻ കാരണമാകുന്നത്. മാലിന്യ പ്രശ്നം പ്രതിവിധി ഇല്ലാതെ തുടരുന്നതിനാൽ പകർച്ച വ്യാധികൾക്കും കുറവില്ല.
എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ അസുഖങ്ങൾ കഴിഞ്ഞ കുറേ നാളുകളായി ഏറി വരികയാണ്. മാലിന്യം തന്നെയാണ് പ്രധാന കാരണമായി നാട്ടുകാർ പറയുന്നത്. മാലിന്യം കുന്നുകൂടി തുടങ്ങിയതോടെ തെരുവ് നായ ശല്യവും രൂക്ഷമായിട്ടുണ്ട്. കോർപ്പറേഷന്റെ മാലിന്യ സംസ്കരണ പദ്ധതികൾ ഒന്നും കാര്യക്ഷമമല്ലെന്നും മാലിന്യ ശേഖരണം കൃത്യമായി നടക്കുന്നില്ലെന്നും കാണിച്ച് പ്രതിപക്ഷം ഉൾപ്പെടെ പലവട്ടം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെങ്കിലും കോർപ്പറേഷൻ മൗനം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |