മുട്ടം: മലങ്കര ടൂറിസം ഹബ്ബിലെ എൻട്രൻസ് പ്ലാസയിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി.പ്ലാസ നിർമാണത്തിലെ അഴിമതി സംബന്ധിച്ച പൊതുപ്രവർത്തകനായ മുട്ടം സ്വദേശി ബേബി ജോസഫ് നൽകിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്.തിരുവനന്തപുരം വിജിലൻസ് ഡയറക്ട്രേറ്റിൽ നിന്നുള്ള എൻജിനീയർ ഹരി, പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ മിനു, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, വിജിലൻസ് ഇൻസ്‌പെക്ടർ ഫിഷിപ്പ് സാം, എസ്.ഐ ദാനിയേൽ, പൊലിസ് ഉദ്യോഗസ്ഥരായ റഷീദ്, പ്രതീപ്, പൊതുമരാമത്ത് ഓവർസിയർ, അസിസ്റ്റന്റ് എൻജിനീയർ, എം.വി.ഐ.പി ഓവർസിയർ എന്നിവർ ഉൾപ്പടെ 15 അംഗ സംഘമാണ് പരിശോധന നടത്തിയത്.ആദ്യഘട്ടത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ എൻട്രൻസ് പ്ലാസയുടെ നിർമാണത്തിൽ അഴിമതിയും അപാകതയും കണ്ടെത്തിയതിനെത്തുടർന്നാണ് തുടർ അന്വേഷണം നടത്തുന്നത്.
ഭിത്തിയിൽ തൊട്ടാൽ
കരണ്ടടിക്കും
വിദഗ്ദ്ധ സംഘം നടത്തിയ അന്വേഷണത്തിൽ അനവധി അപാകതകളാണ് കണ്ടെത്തിയത്.ഇലക്ട്രിഫിക്കേഷൻ വർക്കുകൾ കൈകാര്യം ചെയ്തിരുന്നത് തീർത്തും സുരക്ഷ ഇല്ലാതെ ആണ്. അടുത്ത നാളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെയാണ് എർത്തിങ് വർക്കുകൾ ഉൾപ്പടെ ചെയ്യുന്നത്.ഈർപ്പം ഒലിച്ച് ഭിത്തിയിൽ നിന്നും ഷോക്ക് ഏൽക്കുന്ന അവസ്ഥ ഉണ്ട്.ഇത് എല്ലാം പരിഹരിക്കുന്നതിനായി സ്വിച്ച് ബോർഡുകളും പാനൽ ബോർഡുകളും മാറ്റി സ്ഥാപിക്കുന്ന ജോലികൾ ഇപ്പോഴാണ് നടത്തുന്നത്.കെട്ടിടത്തിനുള്ളിലെ ലൈറ്റുകൾ,ഫാനുകൾ തുടങ്ങിയ ഇലക്ട്രിക് കണക്ഷനുകളും കൃത്യമായിട്ടല്ല സ്ഥാപിച്ചിരുന്നത്.ടോയിലറ്റ് ഡോറിന്റെ ലോക്ക് സംവിധാനം അടർന്ന് പോയിരുന്നു.റൂഫിംഗിൽ ഉപയോഗിച്ചിരുക്കുന്ന ഷിംഗിൾസ് പൊളിഞ്ഞ് പൊങ്ങിയ നിലയിലാണ്.കെട്ടിടത്തിന്റെ പുറത്തേക്കുള്ള വാതിലിലൂടെ മഴവെള്ളവും, ചപ്പുചവറുകളും അകത്തേയ്ക്ക് കയറി വൃത്തി ഹീനമാകുന്നു .സൺഷേഡിലെ പർഗോള ഓപ്പണിംഗിൽ ഒട്ടിച്ചിരുന്ന പോളി കാർബണേറ്റ് ഷീറ്റ് ഇളകി മാറിയ അവസ്ഥയിലാണ്.ഇതുവഴി മഴവെള്ളം ഭിത്തിയിലൂടെ ഒലിച്ചിറങ്ങുവാനും ഭിത്തി നശിക്കുവാനും ഇടയാക്കുന്നു.
ചെലവ് മൂന്ന് ലക്ഷം
കണക്കിൽ പന്ത്രണ്ട് ലക്ഷം
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ നിർമാണം സംബന്ധിച്ച മുഴുവൻ രേഖകളും നിർമാണ ഏജൻസിയായ ഹാബിറ്റാറ്റിൽ നിന്നും വിളിച്ച് വരുത്തിയിരുന്നു.ഇതുമായി ഒത്തു നോക്കിയ അന്വേഷണ സംഘത്തിന് അനവധി ക്രമക്കേടുകൾ വീണ്ടും കണ്ടെത്താനായി.രണ്ടാം ഘട്ടം പ്ലാസ പൊളിച്ച് പണിതപ്പോൾ പാലിക്കേണ്ട നിബന്ധനകൾ പാലിച്ചിട്ടില്ല.3 ലക്ഷം രൂപയുടെ ഒരു നിർമാണ പ്രവർത്തിക് 12 ലക്ഷം രൂപ ചിലവഴിച്ചതായും കണ്ടെത്തി.അന്വേഷണം ആരംഭിച്ച ശേഷം ദ്രുതഗതിയിൽ അപാകത പരിഹരിക്കാൻ ശ്രമം ആരംഭിച്ചതും റിപോർട്ടിൽ ഉൾപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |