കൊച്ചി: മാർപാപ്പയെ നിശ്ചയിക്കാൻ അവകാശമുള്ള കർദ്ദിനാൾ പദവി നേടി സിറോമലബാർ സഭയുടെ ആഗോളതലവനായി 12 വർഷം പ്രവർത്തിച്ചാണ് ഡോ. ജോർജ് ആലഞ്ചേരി വിരമിക്കുന്നത്. പക്ഷേ, ഭൂമിയിടപാടിലെ ആരോപണങ്ങൾ അദ്ദേഹത്തെ വൈദികർ ഉൾപ്പെടെ ഒരുവിഭാഗത്തിന്റെ ശത്രുവാക്കി. ബിഷപ്പുമാർക്ക് വിശ്രമജീവിതം നയിക്കാനുള്ള കേന്ദ്രത്തിലാകും ഇനി താമസിക്കുക.
ചങ്ങനാശേരി തുരുത്തി ആലഞ്ചേരി ഫിലിപ്പോസ് - മറിയാമ്മ ദമ്പതികളുടെ മകനായി 1945 ഏപ്രിൽ 19നാണ് ജനനം. പത്താം ക്ലാസ് കഴിഞ്ഞ് പാറേൽ സെമിനാരിയിൽ ചേർന്നു. എസ്.ബി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ രണ്ടാം റാങ്കോടെ ബിരുദം നേടി. ആലുവ മേജർ സെമിനാരിയിൽ വൈദികപരിശീലനം നേടി 1972 ഡിസംബർ 18ന് വൈദികപട്ടം സ്വീകരിച്ചു.
ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം, പാരീസിലെ സൊർബോൺ സർവകലാശാലയിൽ നിന്നും കാത്തലിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റുകൾ എന്നിവ നേടി.
1996ൽ തമിഴ്‌നാട്ടിലെ തക്കല രൂപതയുടെ പ്രഥമ ബിഷപ്പായി. 2011 ഏപ്രിൽ ഒന്നിന് സിറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുത്തു. 2011 മേയ് 29ന് സ്ഥാനമേറ്റു. 2012 ഫെബ്രുവരി 18ന് കർദ്ദിനാൾ സ്ഥാനത്തേക്കുയർത്തി.
കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി.) പ്രസിഡന്റ്, ഇന്റർ ചർച്ച് കൗൺസിൽ ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |