തിരുവനന്തപുരം: സ്ത്രീധനത്തെ തുടർന്ന് വിവാഹം മുടങ്ങിയ വിഷമത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് കെബി ഗണേഷ് കുമാർ എംഎൽഎ. ഷഹനയുടെ മരണത്തിന് കാരണക്കാരനായ ഡോ റുവൈസിന്റെ ആദർശം സ്വന്തം ജീവിതത്തിൽ ഉണ്ടായില്ലെന്ന് കെബി ഗണേഷ് കുമാർ പറഞ്ഞു. മെറിറ്റിൽ അഡ്മിഷൻ ലഭിച്ച മിടുക്കിയായ ഒരു പെൺകുട്ടിയുടെ ജീവിതം തകർത്ത ഇയാൾക്ക് നിയമത്തിന്റെ കണ്ണിൽ ഒരു ദയയും പാടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇത്തരം കൃമികൾ, ദുഷ്ടന്മാർ, ആ കുഞ്ഞ് ഒരു വിവാഹത്തിന് എത്രമാത്രം മോഹിച്ചിരിക്കും. ആ വിവാഹം തകരുന്നു പണത്തിന്റെ കാരണം കൊണ്ട്. ആ കുട്ടി എത്രമാത്രം വേദനിച്ചിട്ടുണ്ടായിരിക്കും. അയാളും തിരുവനന്തപുരത്തല്ലേ ജോലി ചെയ്യുന്നത്. അയാൾ ഈ കുട്ടിക്ക് ആവശ്യമില്ലാത്ത സ്വപ്നങ്ങളെല്ലാം പകർന്നുകൊടുക്കും. വിവാഹം നിശ്ചയിച്ചതോടെ ആ കുട്ടികൾ എല്ലാ സ്വപ്നം കണ്ടു. അവസാനം പണത്തിന്റെ പേരിൽ ഒരു ലജ്ജയുമില്ലാതെ അവൻ പിന്മാറുമ്പോൾ ആ കുട്ടിക്ക് പിടിച്ചുനിൽക്കാൻ പറ്റിക്കാണില്ല'.
'ആ കുട്ടിയെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. ജീവിതത്തിൽ പഠനത്തിന് മാത്രം മുൻതൂക്കം നൽകി ജീവിച്ച ഒരു കുഞ്ഞ്, വിവാഹം സ്വപ്നം കണ്ടു. അത് നടക്കുമെന്ന് പ്രതീക്ഷിച്ചു. അതെല്ലാം പണത്തിന് വേണ്ടി നശിപ്പിച്ചു. ഒന്നരക്കിലോ സ്വർണം ഇവൻ എവിടെ കൊണ്ടുപോയി വയ്ക്കും. പണയപ്പെടുത്തുന്ന ബാങ്കിൽ കാണത്തില്ലല്ലോ ഈ സ്വർണം. ഇതൊക്കെ ഒരു സാധാരണക്കാർക്ക് കൊടുക്കാൻ പറ്റുമോ'- ഗണേഷ് കുമാർ ചോദിച്ചു.
മെഡിക്കൽ കോളേജിലെ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിയായ ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമായത് ഡോ. റുവൈസ് ആണെന്നാണ് പരാതി. ഇയാൾ വിവാഹവാഗ്ദാനം നൽകുകയും സ്ത്രീധനത്തിന്റെ പേരിൽ ഷഹനയെ മാനസിക സംഘഷത്തിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാകുറിപ്പും വാട്സാപ്പ് ചാറ്റുകളും ഉൾപ്പെടെ വ്യക്തമായ തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ആത്മഹത്യാപ്രേരണാകുറ്റം (ഐ.പി.സി 306), സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ4 എന്നീ വകുപ്പുകളാണ് ചുമത്തിയത്. സംഭവത്തിൽ റുവൈസിന്റെ വീട്ടുകാർക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷണം തുടങ്ങി. റുവൈസിന്റെ പേര് പരാമർശിക്കുന്ന ആത്മഹത്യാകുറിപ്പിൽ സ്ത്രീധനത്തിനുവേണ്ടിയുള്ള പ്രതിയുടെ ആർത്തിയാണ് പ്രകടമാകുന്നത്. ആത്മഹത്യാകുറിപ്പിൽ ആരുടെയും പേരില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, പ്രതിയുടെ പേരും പങ്കും ആത്മഹത്യാകുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് രേഖപ്പെടുത്തി.
വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാവിലെ 11.30ന് അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനോട് ആദ്യം നിസഹകരിച്ചെങ്കിലും ആത്മഹത്യാകുറിപ്പിലെ കാര്യങ്ങൾ ചോദിച്ചതോടെ ഉത്തരംമുട്ടി. ഇയാളുടെ ഫോൺ പിടിച്ചെടുത്ത് വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ചെങ്കിലും ഷഹനയുടെ മരണത്തിനുശേഷം ചാറ്റുകൾ ഭൂരിഭാഗവും ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഫോൺ കോടതിയിൽ ഹാജരാക്കി. ഷഹനയുടെ മൊബൈൽ ഫോണിൽ നിന്ന് റുവൈസിന് അയച്ച വാട്സാപ്പ് മെസേജുകൾ നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |