കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതികൾ കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയെന്ന തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ സംഭവത്തിൽ കൂടുതൽ തെളിവെടുപ്പിന് അന്വേഷണ സംഘം. തട്ടിക്കൊണ്ടുപോകാനുള്ള കാരണം, സംഘത്തിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തം എന്നിവയെ കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തും. ഇതിനായി നാളെ പ്രതികളുമായി തെളിവെടുപ്പ് നടത്തും.
പ്രതികൾ കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും അതിനായി ആസൂത്രണം നടത്തിയെന്നും അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സ്ഥിരീകരിക്കുന്ന രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതികൾ നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി ആദ്യത്തെ ചോദ്യം ചെയ്യലിൽ തന്നെ സംശയം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ അനുപമയുടെ നോട്ട്ബുക്കുകളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ തയ്യാറാക്കിയ പദ്ധതികളുടെ രേഖകൾ ലഭിച്ചതായി അന്വേഷണ സംഘം കൂട്ടിച്ചേർത്തു. നിരവധി കുട്ടികളെ ഇവർ ഉന്നം വച്ചിരുന്നതിന്റെ തെളിവാണിത്.
പ്രതികളായ പത്മകുമാർ. അനിതകുമാരി, അനുപമ എന്നിവരെ ചോദ്യം ചെയ്‌തെങ്കിലും ഇവർ പലതിനും കൃത്യമായ മറുപടി നൽകാതെ മൗനം പാലിക്കുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി പ്രതികളെ ഏഴ് ദിവസത്തേക്കാണ് ഇന്നലെ അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ വിട്ടുനൽകിയത്. പ്രതികളുടെ മൊഴികൾ നിലവിലുള്ള തെളിവുകളുമായി ഒത്തുനോക്കിയാണ് ചോദ്യം ചെയ്യൽ. ഇന്നോ നാളെയോ തട്ടിക്കൊണ്ടു പോകൽ നടന്ന പൂയപ്പള്ളി, കടന്നുപോയ വഴികൾ, ഒളിവിൽ പാർപ്പിച്ച ചാത്തന്നൂരിലെ പ്രതികളുടെ വീട് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് പദ്ധതിയിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |