കോഴിക്കോട് : കോഴിക്കോട് ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവൻ പൊലീസ് കസ്റ്റഡിയിൽ. ഓർക്കാട്ടേരി സ്വദേശി ഹനീഫയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷബ്‌നയെ ഹനീഫ ഉപദ്രവിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയഞ്ചേരി സ്വദേശി ഷബ്നയെ ഭർത്താവ് ഹബീബിന്റെ ഓർക്കാട്ടേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഷബ്‌ന മുറി അടച്ചിട്ടെന്ന് ഭർത്താവ് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. രാത്രിയിൽ ഷബ്നയുടെ ബന്ധുക്കളെത്തി വാതിൽ തുറന്നപ്പോൾ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് തർക്കമുണ്ടായെന്ന് ഷബ്നയുടെ മകൾ പറഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ സി.സി ടിവി ഹാർഡ് ഡിസ്ക് അഴിച്ചെടുത്തു. പരിശോധനയിലാണ് ഭർത്താവിന്റെ അമ്മാവൻ മർദ്ദിക്കുന്നത് കണ്ടത്. ഷബ്ന മുറിയിൽ കയറി വാതിലടച്ചപ്പോൾ രക്ഷിക്കാൻ അപേക്ഷിച്ചിട്ടും ആരും തയ്യാറായില്ലെന്ന് മകൾ മൊഴി നൽകി.
പത്തുവർഷം മുമ്പായിരുന്നു ഷബ്നയുടെ വിവാഹം. ഭർത്തൃവീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ നേരിട്ടതോടെ വീട്ടിലേക്ക് തിരിച്ചുവരാൻ രക്ഷിതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ഷബ്ന അവിടെത്തന്നെ തുടർന്നു. പീഡനം അസഹ്യമായതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാൻ തീരുമാനിച്ചു. ഇതിനായി വിവാഹ സമയത്ത് നൽകിയ 120 പവൻ സ്വർണം തിരിച്ച് വേണമെന്ന് ഷബ്ന ഭർത്തൃവീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.
ഷബ്ന മരിച്ച ദിവസം ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് ഷബ്നയെ മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങളും ബന്ധുക്കൾ പുറത്തുവിട്ടു. ഷബ്നയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ എടച്ചേരി പൊലീസിൽ പരാതി നൽകി. അരൂർ കുനിയിൽ പുളിയംവീട്ടിൽ അഹമ്മദ്, മറിയം ദമ്പതികളുടെ മകളാണ് ഷബ്ന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |