കൊച്ചി: നഗരം വെടിപ്പാക്കാൻ കൊച്ചി കോർപ്പറേഷൻ നിരത്തിലിറക്കിയ ട്രക്ക് മൗണ്ട് സ്വീപ്പിംഗ് മെഷീൻ വൈകാതെ ഇടറോഡുകളും ക്ലീനാക്കും. പ്രധാന റോഡുകളിലെ പൊടിയും ചപ്പുചവറും നീക്കുന്ന വാഹനം ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇടറോഡുകൾ വെടിപ്പാക്കുക. കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷാണ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തത്. 10.98 കോടി രൂപയുടെ രണ്ട് സ്വീപ്പിംഗ് മെഷീനുകളാണ് നിരത്തിലുള്ളത്. 5 വർഷം വരെ ഇതിന്റെ പ്രവർത്തനവും പരിപാലനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ പദ്ധതി വിഹിതം ഉപയോഗിച്ചാണ് വാഹനം വാങ്ങിയത്.
കോഴിക്കോട് കോർപ്പറേഷനിലും തിരുവനന്തപുരം മെഡി. ആശുപത്രിയിലും ശുചീകരണത്തിന് ഈ യന്ത്രം ഉപയോഗിക്കുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ യന്ത്രം വാങ്ങിയിരുന്നെങ്കിലും കേടായി. വിദേശരാജ്യങ്ങളിൽ വ്യാപകമായി സ്ട്രീറ്റ് സ്വീപ്പിംഗ് യന്ത്രം ഉപയോഗിക്കുന്നുണ്ട്.
മണിക്കൂറിൽ
8 കിലോമീറ്റർ
രാത്രിയിലാണ് ശുചീകരണവണ്ടി ഇറങ്ങുന്നത്. പൊടി പറക്കാതിരിക്കാൻ വെള്ളം തളിക്കാൻ സംവിധാനമുണ്ട്. 1800 ലിറ്റർ വെള്ളം സംഭരിക്കാം. മൂന്നു ബ്രഷുകളോടു കൂടിയ വാഹനത്തിൽ ജി.പി.എസ് ട്രാക്കിംഗ് സംവിധാനമുണ്ട്. മണിക്കൂറിൽ 8 കിലോമീറ്റർ വൃത്തിയാക്കാം.
പൊടിയോട് പൊടി
പൊടിശല്യംമൂലം കാൽനട യാത്രികർ മുതൽ വ്യാപാര സ്ഥാപന ഉടമകൾ വരെ പൊറുതി മുട്ടുകയാണ്. എം.ജി റോഡിലുൾപ്പെടെ മിക്ക സ്ഥലങ്ങളിലും വ്യാപാരികൾ പൊടിശല്യം തടയാൻ കടകൾക്കു മുന്നിൽ പ്ലാസ്റ്റിക് ഷീറ്റുകളും വിരികളും നിവർത്തിയിട്ടിരിക്കുകയാണ്. ഇടയ്ക്കിടെ കടയ്ക്ക് മുന്നിൽ നനച്ചില്ലെങ്കിൽ ഇരിക്കാൻ പറ്റില്ല. വ്യാപാരസിരാകേന്ദ്രമായ ബ്രോഡ് വേയിലും പൊടിശല്യം രൂക്ഷമാണ്. ഇതുമൂലം വഴിയോരക്കച്ചവടക്കാരും ബുദ്ധിമുട്ടിലാണ്. പലരും പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ടു മൂടിയാണ് കച്ചവടം ചെയ്യുന്നത്. ട്രാഫിക് ഡ്യൂട്ടിയിലേർപ്പെട്ടിരുന്ന പൊലീസുകാരും വാർഡൻമാരും ബൈക്കിൽ യാത്ര ചെയ്യേണ്ടി വരുന്ന എക്‌സിക്യുട്ടീവുമാരും പൊടിശല്യത്തിന്റെ ഇരകളാണ്. രണ്ട് മാസ്‌കുകൾ ഒരുമിച്ച് ധരിച്ചാണ് ട്രാഫിക് പൊലീസുകാർ ജോലി ചെയ്യുന്നത്.
...............................
നഗരത്തിലുള്ളവർക്ക് ശ്വാസകോശരോഗങ്ങൾ വരാനുള്ള സാദ്ധ്യതയേറിയിട്ടുണ്ട്.
ആരോഗ്യ വിദഗ്ദ്ധർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |