തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ ക്രൂരമായ നിലപാടുകളാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്ന് മന്ത്രി ജി.ആർ. അനിൽ.
സപ്ലൈകോയുടെ ക്രിസ്‌മസ് - ന്യൂ ഇയർ ഫെയർ പുത്തരിക്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര നികുതി സമാഹരണം ഏറ്റവും മെച്ചപ്പെട്ട നിലയിലാണ്. എന്നിട്ടും കേരളത്തിന് അർഹതയുള്ള 57,000 കോടി രൂപ കേന്ദ്രം ഒരു വർഷമായി നൽകുന്നില്ല. നെല്ല് സംഭരിച്ചതിന്റെ 954 കോടി ഭക്ഷ്യ വകുപ്പ് നൽകിയതും കേന്ദ്രം പിടിച്ചുവച്ചു. ഓരോ വകുപ്പിലും കേന്ദ്രവുമായി ബന്ധപ്പെടുത്തി നടപ്പാക്കുന്ന പല സ്‌കീമുകളിലായി കേരളം നൽകിയ 6000 കോടി രൂപയാണ് കേന്ദ്രം നൽകാനുള്ളത്.
പെൻഷൻ അനാവശ്യമാണെന്നും എല്ലാവർക്കും ഭക്ഷ്യ സബ്സിഡി നൽകേണ്ടെന്നുമാണ് കേന്ദ്ര നിലപാട്. കേരളത്തിൽ 43 ശതമാനത്തിന് മാത്രമേ സബ്സിഡി സാധനങ്ങൾ നൽകാവൂ. 57 ശതമാനത്തിന് നൽകണ്ട. അങ്ങനെയാണ് 2013 മുതൽ മുൻഗണനക്കാരെ 43 ശതമാനമായി പരിമിതപ്പെടുത്തിയത്. കേന്ദ്രത്തിന്റെ ഇത്തരം ക്രൂര നിലപാടുകൾ ജനങ്ങൾ അറിയുന്നില്ല. യാഥാർത്ഥ്യങ്ങൾ അറിയിക്കാനാണ് നവകേരള സദസുമായി മന്ത്രിസഭ ജനങ്ങളിലേക്ക് ഇറങ്ങിയതെന്നും മന്ത്രി പറഞ്ഞു.
മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്പന ഡെപ്യൂട്ടി മേയർ പി.കെ. രാജു നിർവഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സപ്ലൈകോ മേഖലാ മാനേജർ ജലജ. ജി. എസ് റാണി, ഡിപ്പോ മാനേജർ ജി അനിൽകുമാർ എന്നിവർ സംസാരിച്ചു.
20 ദിവസത്തിനിടെ റേഷൻ വാങ്ങിയത് 53ലക്ഷം പേർ
ആഘോഷങ്ങളോടനുബന്ധിച്ച് ഇത്തരം വിപണന മേളകൾ നടക്കുന്നതിനു മുമ്പ് ജനങ്ങൾക്ക് ഭീതി ഉണ്ടാകുന്ന തരത്തിൽ പ്രചാരണം അഴിച്ചുവിടുകയാണ്.
കഴിഞ്ഞ ഓണക്കാലത്ത് ഓണച്ചന്ത ഉണ്ടാകില്ലെന്ന് പ്രചാരണം നടത്തി. ക്രിസ്മസ് കാലത്ത് റേഷൻ സാധനങ്ങൾ ലഭിക്കില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലും പ്രചാരണം ഉണ്ടായി. എന്നാൽ ഒരിടത്തും മുടങ്ങിയില്ല. ഇന്നലെ വരെയുള്ള കണക്കുപ്രകാരം 53ലക്ഷം കുടുംബങ്ങൾ കഴിഞ്ഞ 20 ദിവസത്തിനിടെ റേഷൻ വാങ്ങിയെന്നും മന്ത്രി പറഞ്ഞു.
അമ്പരപ്പിക്കുന്ന വിലക്കുറവിൽ കൺസ്യൂമർഫെഡ് ക്രിസ്മസ് വിപണി
തിരുവനന്തപുരം: അമ്പരപ്പിക്കുന്ന വിലക്കുറവുമായി കൺസ്യൂമർഫെഡിന്റെ ക്രിസ്മസ് വിപണി ഇന്നാരംഭിക്കും. 23മുതൽ 30വരെ എല്ലാ ജില്ലകളിലും ക്രിസ്മസ് വിപണി പ്രവർത്തിക്കും.പൊതുവിപണിയിൽ 1361രൂപ വിലവരുന്ന 13 അവശ്യവസ്തുക്കൾ വെറും 612രൂപയ്ക്ക് ക്രിസ്മസ് വിപണിയിൽ നിന്ന് വാങ്ങാം.
13 അവശ്യഇനങ്ങളുടെ വില ഇങ്ങനെ: വെളിച്ചെണ്ണ 46 (പൊതുവിപണിയിൽ 93), മല്ലി 79(105), മുളക് 75(280),തുവരപരിപ്പ് 65(180),വൻപയർ 45(128), ഉഴുന്ന് 66(136),വൻകടല 43(95) ചെറുപയർ 74(130), പഞ്ചസാര 22(43) പച്ചരി 23(36),കുത്തരി 24(46), കുറുവ അരി25(44) ജയ അരി 25(45)
റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ നിയന്ത്രിതമായ അളവിലാണ് വില്പന. റേഷൻകാർഡില്ലാതെ വാങ്ങുമ്പോൾ 10 മുതൽ 40ശതമാനം വരെ വിലക്കിഴിവ് കിട്ടും. കാർഡൊന്നിന് ചെറുപയർ,വൻകടല,ഉഴുന്ന്,വൻപയർ,തുവരപരിപ്പ്, മുളക്,മല്ലി,വെളിച്ചെണ്ണ എന്നിവ അരകിലോഗ്രാം വീതവും ജയ,കുറുവ,കുത്തരി എന്നിവ അഞ്ച് കിലോഗ്രാമും പച്ചരി രണ്ടുകിലോഗ്രാമും പഞ്ചസാര ഒരുകിലോഗ്രാമും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |