തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള എ.ഐ ക്യാമറകളുടെ നടത്തിപ്പിന് കെൽട്രോണിനുള്ള കുടിശ്ശികയിൽ ആദ്യഗഡു നൽകാൻ തീരുമാനമായി. മൂന്നു മാസത്തേയ്ക്ക് 11.79 കോടി രൂപയാണ് കെൽട്രോണിന് നൽകേണ്ടത്. രണ്ടു ഗഡു കുടിശ്ശികയുണ്ട്..
ധനവകുപ്പുമായി കൂടിയാലോചിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് മന്ത്രി കെ.ബി ഗണേശ്കുമാർ അറിയിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചയിലാണ് കുടിശ്ശിക നൽകാൻ തീരുമാനമായത്. കുടിശ്ശിക വർധിച്ചതോടെ എ.ഐ ക്യാമറ കൺട്രോൾ റൂമുകളിലെ താത്കാലിക ജീവനക്കാരെ കെൽട്രോൺ കുറച്ചിരുന്നു. പിഴ നോട്ടീസ് അയയ്ക്കുന്നതിനി നിയോഗിച്ചിരുന്ന 140 പേരിൽ 50 പേരെയാണ് കഴിഞ്ഞയാഴ്ച പിൻവലിച്ചത്. കുടുംബശ്രീയിൽ നിന്നും ദിവസവേതനത്തിനാണ് ഇവരെ നിയോഗിച്ചിരുന്നത്.
എ.ഐ ക്യാമറകൾ വഴി പിഴയായി 35 കോടി ഖജനാവിലെത്തിയിരുന്നു. സെപ്തംബർ മുതൽ നവംബർ അവസാനം വരെയുള്ള 120 കോടിയുടെ ചെലാൻ കൺട്രോൾ റൂമിൽ സജ്ജമാണ്. എന്നാൽ തപാൽ ചെലവ് മുൻകൂർ അടയ്ക്കണമെന്നതിനാൽ അയച്ചിട്ടില്ല. ക്യാമറകൾ സ്ഥാപിച്ചത് കെൽട്രോൺ ഉപകരാറുകൾ നൽകിയ കമ്പനികളാണ്. പ്രവർത്തനം വിലയിരുത്തി മോട്ടോർ വാഹന വകുപ്പ് തുക കൈമാറണം. പിഴതുക നേരിട്ട് ട്രഷറിയിലേക്കാണ് പോകുന്നത്. മോട്ടോർ വാഹന വകുപ്പ് നൽകുന്ന റിപ്പോർട്ട് പ്രകാരമാണ് ധന വകുപ്പ് തുക അനുവദിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് തുക അനുവദിക്കാൻ വൈകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |