തിരുവനന്തപുരം: രാഷ്ട്രീയ വിമർശനം ഉന്നയിച്ച എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ പിന്നിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന് കണ്ടെത്തൽ. ആഭ്യന്തര വകുപ്പിന്റെ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർ എഡിജിപിക്ക് സമർപ്പിച്ചു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു മുഖ്യ പ്രഭാഷകനായ എം ടിയുടെ വിമർശനം.
ഇഎംഎസിനെപ്പോലൊരു നേതാവ് കാലത്തിന്റെ ആവശ്യമാണെന്നാണ് എം ടി പറഞ്ഞത്. തെറ്റുപറ്റിയാൽ തിരുത്താനും സമ്മതിക്കാനും കഴിയുന്നൊരു നേതാവ്. അതുകൊണ്ടാണ് ഇ എം എസ് മഹാനായ നേതാവായതെന്നും എം ടി പറഞ്ഞിരുന്നു. അധികാരം എന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മൾ കുഴിവെട്ടി മൂടിയെന്നും ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി ചൂണ്ടിക്കാട്ടി. എം ടിയുടെ ഈ വിമർശനം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. നിരവധി നേതാക്കളാണ് എം ടിയുടെ വിമർശനത്തിൽ അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയത്.
ഭരണവും സമരവുമെന്തെന്ന് പഠിപ്പിക്കാൻ എം ടി വാസുദേവൻ നായർ വരേണ്ട ആവശ്യമില്ലെന്നാണ് മുൻ മന്ത്രി ജി സുധാകരൻ പ്രതികരിച്ചത്. എം.ടിയെ ചാരി ചില സാഹിത്യകാരൻമാർ ഷോ കാണിക്കുകയാണ്. ചിലർക്ക് ഭയങ്കര ഇളക്കമാണ്. നേരിട്ട് പറയാതെ എം ടി പറഞ്ഞത് ഏറ്റു പറയുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ എം ടിക്കും അഭിപ്രായം പറയാനുള്ള സ്വതന്ത്ര്യമുണ്ടെന്നാണ് മന്ത്രി സജിചെറിയാൻ അഭിപ്രായപ്പെട്ടത്.
അതേസമയം, എം ടി പറഞ്ഞകാര്യം വളരെ കാലികപ്രാധാന്യമുള്ളതാണെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ആരാധകവൃന്ദത്തിന്റെയും സ്തുതിപാഠകരുടെയും മുന്നിലല്ല നമ്മൾ നിൽക്കേണ്ടത്. ജനങ്ങളോടൊപ്പവും ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പവും നിൽക്കണമെന്നാണ് എം ടി പറഞ്ഞത്. ഇത് നരേന്ദ്ര മോദിയെപ്പറ്റിയും പിണറായി വിജയനെപ്പറ്റിയും പറഞ്ഞതാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും. അദ്ദേഹം പറഞ്ഞത് വാസ്തവമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |