കോഴിക്കോട് : മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്റിട്ട കോഴിക്കോട് എൻ..ഐ.ടി പ്രൊഫസർക്കെതിരെ പൊലീസ് കേസെടുത്തു. മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം പ്രൊഫസർ ഷൈജ ആണ്ടവനാണ് ഗോഡ്സെയെ പ്രകീർത്തിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിനടിയിൽ കമന്റിട്ടത്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം എന്നായിരുന്നു പ്രൊഫസറുടെ കമന്റ് .എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയുടെ പരാതിയിൽ കുന്ദമംഗലം പൊലീസാണ് കേസെടുത്തത്.
ഹിന്ദു മഹാസഭാ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്‌സെ ഭാരതത്തിൽ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ. കൃഷ്ണരാജ് എന്നയാൾ ഗോഡ്‌സെയുടെ ചിത്രം പങ്കുവച്ചിരുന്നു.ഇതിന് താഴെയായിരുന്നു കമന്റ്. സംഭവം വിവാദമായതോടെ പ്രൊഫസർ കമന്റ് ഡിലീറ്റ് ചെയ്തു. വൈ നാഥൂറാം കിൽഡ് ഗാന്ധി' എന്ന ആർട്ടിക്കിൾ താൻ വായിച്ചിട്ടുണ്ടെന്നും അതാണ് കമന്റ് ചെയ്തതെന്നും വിവാദമാകുമെന്നും കരുതിയില്ലെന്നും ഷൈലജ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.താൻ ഏതെങ്കിലുമൊരു പാർട്ടിയോട് ആഭിമുഖ്യം പുലർത്തുന്ന ആളല്ല. പഠിപ്പിക്കലാണ് തന്റെ ജോലി. ആർട്ടിക്കിൾ വായിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് അത്തരമൊരു കമന്റിട്ടതെന്നും അവർ വിശദീകരിച്ചു.
പ്രൊഫസർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മിഷണർക്ക് ഡി.വൈ.എഫ്.ഐയും പരാതി നൽകിയിരുന്നു. ഗാന്ധിയെ കൊന്നതിന് വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടയാളാണ് ഗോഡ്‌സെ എന്നിരിക്കെ രാജ്യത്തെ രക്ഷിച്ചത് ഗോഡ്‌സെ എന്നു പറയുക വഴി രാജ്യദ്രോഹ കുറ്റമാണ് പ്രൊഫസർ ചെയ്തിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. സമൂഹത്തിൽ ബോധപൂർവം സ്പർദ്ധ വളർത്തി കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും അതിനാൽ കർശനമായ നിയമനടപടി ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |