തിരുവനന്തപുരം: നഗരസഭയിൽ കെട്ടിട നിർമ്മാണ പെർമിറ്റിന് ലാപ്‌ടോപ്പ് കൈക്കൂലിയായി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഉള്ളൂർ സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ മായ വി.എസിനെയാണ് നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ് സസ്പെൻഡ് ചെയ്തത്.
നഗരത്തിലെ പ്രമുഖ ബിൽഡറുടെ കെട്ടിടത്തിന് പെർമിറ്റ് റെഡിയാക്കാൻ കെ-സ്മാർട്ടിന്റെ പ്രശ്നമാണെന്നും കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ സജ്ജീകരിച്ചിട്ടില്ലെന്നും റവന്യൂ ഇൻസ്പെക്ടർ അറിയിച്ചു. ഒരു ലാപ്‌ടോപ്പ് സമ്മാനമായി നൽകിയാൽ പെർമിറ്റ് ഉടൻ ശരിയാക്കാമെന്ന് ഫോണിൽ പറഞ്ഞതിൻ പ്രകാരം ബിൽഡർ 50,000 രൂപ വിലയുള്ള ലാപ്‌ടോപ്പ് ഇവർക്ക് നൽകി.
ദിവസങ്ങൾക്കുശേഷം ബിൽഡറുടെ ഫോണിൽ നിന്ന് റവന്യൂ ഇൻസ്പെക്ടർ ലാപ്‌ടോപ്പ് ആവശ്യപ്പെടുന്ന ഓഡിയോ ക്ളിപ്പ് പുറത്തായതോടെയാണ് സെക്രട്ടറി തലത്തിൽ അന്വേഷണം നടത്തി സസ്പെൻഡ് ചെയ്തത്. ബിൽഡർ പരാതിയൊന്നും നൽകിയിട്ടില്ല. സംഭവം വിവാദമായതോടെ റവന്യൂ ഇൻസ്പെക്ടർ ലാപ്‌ടോപ്പ് ബിൽഡർക്ക് തിരികെ നൽകിയിരുന്നു. ആറ്റിപ്ര സോണലിലായിരുന്ന മായയ്ക്ക് ഉള്ളൂർ സോണലിന്റെ ചുമതല നൽകിയത് ആറ് മാസം മുൻപായിരുന്നു. ഇവർക്കെതിരെ നഗരസഭ കൂടുതൽ അന്വേഷണം നടത്തും.
ഐ.എഫ്.എസുകാരനോടും കൈക്കൂലി
കെട്ടിട പെർമിറ്റിനുവേണ്ടി ഉള്ളൂർ സോണൽ പരിധിയിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനോടും ഇവർ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥൻ കളക്ടർക്ക് പരാതി നൽകിയതിൽ അന്വേഷണം നടന്നുവരികയാണ്. കൈക്കൂലിക്ക് വേണ്ടി സേവനങ്ങൾ വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവർക്കെതിരെ ഉള്ളൂർ, നാലാഞ്ചിറ വാർഡ് കൗൺസിലർമാർ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. നഗരസഭ സെക്രട്ടറി പല തവണ താക്കീതും നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ കുടുക്കാൻ വിജിലൻസും പദ്ധതിയിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |