വയനാട്: മയക്കുവെടിവച്ച് മാനന്തവാടിയിൽ നിന്ന് പിടികൂടിയതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീർക്കൊമ്പൻ നാടിനാകെ ദുഃഖമാകുമ്പോൾ കാൽ നൂറ്റാണ്ട് മുൻപ് ചരിഞ്ഞ മറ്റൊരു കാട്ടാനയും ഓർമിക്കപ്പെടുകയാണ്.
കാൽ നൂറ്റാണ്ട് മുമ്പാണ് ഏഷ്യയിലെ ഏറ്റവും തലയെടുപ്പുണ്ടായിരുന്ന കാട്ടാന ഒന്നരകൊമ്പൻ ചരിഞ്ഞത്. മയക്കുവെടിവച്ച് കുങ്കിയാനകളുടെ സഹായത്തോടെ പന്തിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. സമാന അവസ്ഥയാണ് കർണാടകയുടെ തണ്ണീർകൊമ്പനും സംഭവിച്ചത്.
മുത്തങ്ങ വനമേഖലയിലെ കല്ലൂർ, തോട്ടാമൂല, കമ്പളം ഭാഗത്ത് കൃഷി നശിപ്പിച്ചിരുന്ന ശല്യക്കാരനായ കാട്ടാനയായിരുന്നു ഒന്നരകൊമ്പൻ. ശല്യം സഹിക്കവയ്യാതെ 1995ൽ ആനയെ മയക്കു വെടിവച്ച് പിടികൂടി. വനത്തിനുള്ളിൽ വച്ചായിരുന്നു വെടിവച്ചത്. കുങ്കിയാനയാക്കി മാറ്റുന്നതിനായി മുത്തങ്ങ ആനപ്പന്തിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചു. നല്ല വലിപ്പമുണ്ടായിരുന്ന ഒന്നരകൊമ്പനെ വരുതിയിലാക്കി പന്തിയിലേക്കെത്തിക്കുക ദുഷ്‌കരമായിരുന്നു.
മുത്തങ്ങ പന്തിയിൽ പരിശീലനം സിദ്ധിച്ച രണ്ടു കുങ്കിയാനകളുടെ സഹായത്തോടെ ശ്രമം തുടങ്ങി. ആദ്യ ദിനത്തിൽ പരാജയപ്പെട്ടു. പലപ്പോഴായി മയക്കുവെടിവച്ച് ആനയെ നിയന്ത്രിക്കാൻ ശ്രമിച്ചു. രണ്ടാം ദിവസം പന്തിയുടെ 500 മീറ്റർ അടുത്തെത്തിയപ്പോഴേക്കും ആന ചരിഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നേരത്തെ നിരവധി തവണ വെടിയേറ്റതായും കണ്ടെത്തിയിരുന്നു.
15 മണിക്കൂർ മാനന്തവാടി നഗരത്തിൽ നിലയുറപ്പിച്ച തണ്ണീർകൊമ്പനെ മയക്കുവെടിവച്ച് പിടികൂടി കർണാടകയിലെ ബന്ദിപ്പൂർ ആനപ്പന്തിയിലേക്ക് നീക്കുന്നതിനിടെയാണ് ചരിഞ്ഞത്. ആന, കടുവ, കരടി എന്നിവയെക്കൊണ്ട് പൊറുതിമുട്ടിയ വയനാട്ടിലെ ജനങ്ങളെ തണ്ണീർകൊമ്പൻ മണിക്കൂറുകളോളം ഭീതിയുടെ മുൾ മുനയിൽ നിറുത്തിയിരുന്നു. ആരെയും ഉപദ്രവിച്ചില്ല. കൃഷിയും നശിപ്പിച്ചില്ല. പട്ടണത്തിലിറങ്ങിയ കാട്ടാന മനുഷ്യ ജീവന് ഭീഷണിയാകുമെന്ന് കണ്ടാണ് മയക്കുവെടിവച്ച് പിടികൂടിയത്. കൂട്ടിലേക്ക് കയറ്റാൻ തുടങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ മരണം സംഭവിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |