തിരുവനന്തപുരം: പതിറ്റാണ്ടിലേറെയായി ഫയൽക്കെട്ടിൽ കുരുങ്ങിയ മെട്രോയ്ക്ക് ബഡ്ജറ്റിൽ ജീവശ്വാസം. മെട്രോ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും കേന്ദ്രാനുമതി വൈകാതെ ലഭിക്കുമെന്നുമാണ് ബഡ്ജറ്റിലെ പ്രഖ്യാപനം. വൻകിട പദ്ധതികൾക്കുള്ള തുകയിൽ നിന്ന് പദ്ധതിയുടെ ചെലവിന് പണം അനുവദിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചതോടെ കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതി യാഥാർത്ഥ്യമാവുമെന്ന് ഉറപ്പായി.
കൊച്ചിക്ക് മെട്രോ നൽകിയതിനു പിന്നാലെ വികസന സന്തുലിതാവസ്ഥ ഉറപ്പാക്കാൻ ഉമ്മൻചാണ്ടി സർക്കാരാണ് ലൈറ്റ്മെട്രോ പദ്ധതി പ്രഖ്യാപിച്ചത്.നാലു വർഷം കൊണ്ട് ലൈറ്റ്മെട്രോ പൂർത്തിയാക്കാൻ ഡി.എം.ആർ.സിയുമായി ധാരണാപത്രം ഒപ്പിടുകയും ഡി.പി.ആറിന് 11കോടി ചെലവിടുകയും ചെയ്തതാണ്. 2014ലുണ്ടാക്കിയ ഡി.പി.ആർ 2017ൽ വീണ്ടും പുതുക്കി.ഇതിന് 2021ഫെബ്രുവരിയിൽ സർക്കാർ അംഗീകാരം നൽകി. പക്ഷേ ഇതുവരെ പദ്ധതിരേഖയും ലൈറ്റ്മെട്രോയ്ക്കുള്ള അപേക്ഷയും കേന്ദ്രത്തിന് അയച്ചിട്ടില്ല.കരമന മുതൽ ടെക്‌നോസിറ്റി വരെയുള്ള നിലവിലെ മെട്രോപാതയിൽ ടെക്നോപാർക്ക്,വിമാനത്താവളം എന്നിവയെക്കൂടി ഉൾപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം.
ഒന്നര ലക്ഷം കോടി ചെലവുള്ള ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന സർക്കാർ 4673കോടി മാത്രം ചെലവുള്ള ലൈറ്റ്മെട്രോയെ അവഗണിക്കുകയാണെന്നാണ് ആക്ഷേപം. ലൈറ്റ്മെട്രോ പദ്ധതി നടത്തിപ്പിന് രൂപീകരിച്ച കെ.ആർ.ടി.എല്ലിനെ ഒഴിവാക്കി നടത്തിപ്പ് കൊച്ചിമെട്രോയെ ഏൽപ്പിച്ചിട്ടുണ്ട്.ലൈറ്റ്മെട്രോയുടെ ഭാഗമായുള്ള ശ്രീകാര്യം,ഉള്ളൂർ,പട്ടം ഫ്ലൈഓവറുകൾക്ക് പ്രാഥമിക നടപടി തുടങ്ങിയിട്ടുണ്ട്.തമ്പാനൂരിൽ മൂന്നുനില മേൽപ്പാലത്തിന്റെ ഡിസൈനും അംഗീകരിച്ചിരുന്നു.
വിമാനത്താവളവും ടെക്നോപാർക്കും ഉൾപ്പെടുന്നതോടെ പദ്ധതി ലാഭകരമാകുമെന്നാണ് വിലയിരുത്തൽ. ഇതിനു മുന്നോടിയായി തലസ്ഥാനത്തെ റോഡ്-റെയിൽ-വ്യോമ-ജലഗതാഗത മാർഗങ്ങൾ സംയോജിപ്പിച്ചുള്ള സമഗ്ര ഗതാഗതപദ്ധതി തയ്യാറാക്കണം.പൊതുഗതാഗത സംവിധാനങ്ങൾ മെട്രോയ്ക്കൊപ്പം ചേർക്കാൻ സംയോജിത ട്രാൻസ്‌പോർട്ട് അതോറിട്ടിയും രൂപീകരിക്കണം.നിർദ്ദിഷ്ട റൂട്ടിനൊപ്പം വിമാനത്താവളത്തിലേക്കും ടെക്നോപാർക്കിലേക്കും ലൂപ്പ് സർക്കിൾ ഉൾപ്പെടുത്തുന്നതാണ് പരിഗണനയിൽ.ടെക്നോപാർക്കിന്റെ മൂന്ന് ഫേസുകളെ ബന്ധിപ്പിച്ചാൽ 31,000 ടെക്കികൾക്ക് നിത്യേന യാത്രാസൗകര്യമാകും.അവിടെ 360 ഐ.ടി കമ്പനികളും 60,000 ടെക്കികളുമുണ്ട്. അനുബന്ധ തൊഴിലാളികളടക്കം പ്രതിദിനം ഒന്നരലക്ഷം പേർ കഴക്കൂട്ടത്ത് വന്നുപോകുന്നുണ്ടെന്നാണ് കണക്ക്.റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റാൻഡ് കണക്ടിവിറ്റിയുണ്ടെങ്കിൽ മെട്രോയാത്ര ജനങ്ങൾ ശീലമാക്കുമെന്നാണ് വിലയിരുത്തൽ. 50നഗരങ്ങളിൽ പുതുതായി മെട്രോ ട്രെയിനുകൾ ഓടിക്കുകയാണ് തന്റെ വികസനസ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ട്.
ചെലവ് 4,673 കോടി
പള്ളിപ്പുറം മുതൽ കരമന വരെയുള്ള 21.8 കിലോമീറ്ററിന് 4,673 കോടി രൂപയാണ് ചെലവ്.കേന്ദ്ര, സംസ്ഥാന വിഹിതത്തിനു പുറമെ വിദേശവായ്പയിലൂടെയും പണം കണ്ടെത്തും.ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തേക്കും നീട്ടാനാവുന്നതാണ് പദ്ധതി.
പാത ഇങ്ങനെ
പള്ളിപ്പുറം ടെക്‌നോസിറ്റി മുതൽ കരമന കൈമനം വഴി പള്ളിച്ചൽവരെ 27.4 കിലോമീറ്റർ വരെയായിരുന്നു ആദ്യഘട്ടം
കഴക്കൂട്ടം, ടെക്‌നോപാർക്ക്, ലുലു മാൾ, ചാക്ക, ഈഞ്ചയ്ക്കൽ വഴി കിള്ളിപ്പാലം വരെ 14.7 കിലോമീറ്റർ രണ്ടാം ഘട്ടം
പള്ളിച്ചൽ-നെയ്യാറ്റിൻകര (11.1 കി.മീ), ടെക്‌നോസിറ്റി- മംഗലപുരം (3.7 കി.മീ), ഈഞ്ചയ്ക്കൽ- വിഴിഞ്ഞം (14.7 കി.മീ) ഭാവിയിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |