കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ജില്ലാ റൂറൽ ക്രൈംബ്രാഞ്ച്. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരാണ് കേസിലെ പ്രതികൾ. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
അഞ്ച് കോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യത തീർക്കുന്നതിന് 2021 മുതൽ ഗൂഢാലോചന തുടങ്ങിയെന്നും ഇതിനുപിന്നാലെയാണ് തട്ടികൊണ്ടുപോകലെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. മരണ ഭയമുണ്ടാക്കുംവിധം കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തൽ. ബാലനീതി നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് വിജയിച്ചാൽ മറ്റ് കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ പ്രതികൾ പദ്ധതിയിട്ടു. സാമ്പത്തികബാദ്ധ്യത തീർക്കാൻ കുട്ടിയെ തട്ടിയെടുത്ത് തടവിൽ പാർപ്പിച്ചു. ആറുവയസുകാരിയുടെ സഹോദരൻ മാത്രമാണ് കേസിലെ ഏക ദൃക്‌സാക്ഷി. കൂടാതെ 160 സാക്ഷികളുമുണ്ട്. 150 തൊണ്ടിമുതലുകൾ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, സിസിടിവി ദൃശ്യങ്ങൾ എന്നിവയും ശേഖരിച്ചതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവിന്റെ ഫോണിലേയ്ക്ക് വിളിച്ചത് അനിതാകുമാരിയാണെന്ന് ശാസ്‌ത്രീയ പരിശോധനയിൽ കണ്ടെത്തി. മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ട് പോയി 72ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള പതിമൂന്നംഗ സംഘമാണ് കേസ് അന്വേഷിച്ചത്. അതേസമയം, തിരുവനന്തപുരത്ത് ജയിലിൽ കഴിയുന്ന പ്രതികൾ ഇതുവരെയും ജാമ്യാപേക്ഷ നൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |