ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കഴിഞ്ഞ ദിവസം നടന്ന പൊതുതിരഞ്ഞെടുപ്പിൽ മുൻപ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലീം ലീഗ് (പിഎംഎൽ- എൻ) നേതാവുമായ നവാസ് ഷെരീഫ് ലാഹോറിൽ വിജയിച്ചു. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഷെരീഫ് വിജയിച്ചെന്നാണ് പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം.
266 സീറ്റുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ 13 സീറ്റുകളിലെ വിജയികളുടെ വിവരങ്ങളാണ് ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നത്. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി പിന്തുണയോടെ മത്സരിച്ച അഞ്ച് സ്വതന്ത്ര സ്ഥാനാർത്ഥികൾ ഇതുവരെ വിജയിച്ച സ്ഥാനാർത്ഥികളുടെ കൂട്ടത്തിലുണ്ട്. ബാക്കി നാല് പേർ പിഎംഎൽ- എൻ പാർട്ടി സ്ഥാനാർത്ഥികളാണ്.
47 സീറ്റുകളിൽ പിടിഐ സ്വതന്ത്രർ മുന്നിലാണെന്നും പിഎംഎൽ- എൻ 44 സീറ്റുകളിൽ ലീഡ് ചെയ്യുന്നെന്നും അവകാശവാദങ്ങൾ കഴിഞ്ഞ ദിവസം തന്നെ പാകിസ്ഥാനിൽ ഉയർന്നിരുന്നു. സ്വന്തം ചിഹ്നമായ ക്രിക്കറ്റ് ബാറ്റിൽ മത്സരിക്കാൻ ഇലക്ഷൻ കമ്മിഷൻ അനുമതി നിഷേധിച്ചതിനാൽ സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് പിടിഐ അംഗങ്ങൾ മത്സരിച്ചത്. ബിലാവൽ ഭൂട്ടോ സർദ്ദാരിയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) മുൻനിരയിലുണ്ട്. 336 അംഗ നാഷണൽ അസംബ്ലിയിലെ 266 സീറ്റുകളിലേക്കും നാല് പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 169 സീറ്റാണ് നാഷണൽ അസംബ്ലിയിലെ കേവല ഭൂരിപക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |