ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അടിയന്തരമായി 26226കോടി രൂപ കടമെടുക്കാൻ അനുമതിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ഇടക്കാല ഉത്തരവ് തേടി കേരളം സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.
കടമെടുപ്പ് നയപരമായ വിഷയമാണെന്നും അതിൽ ഇടപെടരുതെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്. അധിക കടമെടുപ്പിന് കേരളത്തിന് അനുമതി നൽകിയാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു. അടിയന്തര കടമെടുപ്പിന് സംസ്ഥാനത്തിന് അവകാശമില്ലെന്നും പതിനഞ്ചാം ധനകാര്യകമ്മീഷൻ സംസ്ഥാനത്തെ ഉയർന്ന കടബാദ്ധ്യതയുള്ള സംസ്ഥാനമായി വിലയിരുത്തുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണ് കടമെടുക്കാൻ അനുമതി ഉള്ളത്. എന്നാൽ കഴിഞ്ഞ രണ്ട് സാമ്പത്തികവർഷവും ഈ പരിധിക്കപ്പുറം കടമെടുക്കാൻ കേരളത്തെ അനുമതിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിനെ അധികം കടമെടുക്കാൻ അനുമതിച്ചാൽ മറ്റ് സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ അത് ബാധിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. കടമെടുപ്പ് നിയന്ത്രിച്ചില്ലായിരുന്നുവെങ്കിൽ കേരളം കൂടുതൽ പ്രതിസന്ധിയിൽ ആയേനെ എന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വിശദമാക്കി.
കേരളം ലോകബാങ്കിൽ നിന്നടക്കം കടമെടുത്തിട്ടുണ്ട് ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രത്തിനാണ്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട ലോണിൽ കേരളം വീഴ്ച വരുത്തിയിരുന്നു പിന്നീട് കേന്ദ്രമാണ് ഈ തുക അടച്ചത്. വലിയ കടബാദ്ധ്യതയിൽ നിൽക്കുന്ന സംസ്ഥാനത്തിന് വീണ്ടും കടമെടുക്കാൻ അനുവാദം നൽകിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്നും കേന്ദ്രം അറിയിച്ചു. കടമെടുപ്പ് സംബന്ധിച്ച വിഷയത്തിൽ കേരളം സുതാര്യമായല്ല നടപടികൾ സ്വീകരിക്കുന്നതെന്നും കേന്ദ്രം ആരോപിച്ചു. വായ്പാ പരിധി വെട്ടിക്കുറച്ചതിൽ കേരളം നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |