തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് റിപ്പോർട്ട്. സന്ദീപിനെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ദ്ധ സംഘങ്ങളുടേതാണ് റിപ്പോർട്ട്. സന്ദീപിന് മാനസികരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നും കാണിച്ച് കേസിൽ നിന്ന് രക്ഷപ്പെടാൻ പലതവണ പ്രതി ശ്രമിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതിയെ മാനസികരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ യാതൊരു മാനസിക പ്രശ്നങ്ങളും സന്ദീപിന് ഇല്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്. ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിന് പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച് പത്തുദിവസം പ്രത്യേക വെെദ്യസംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു ഈ ഡോക്ടർമാരുടെ റിപ്പോർട്ട്. മാനസിക പ്രശ്നത്തിന്റെ പേരിൽ ഇനി കേസിൽ നിന്ന് സന്ദീപിന് രക്ഷപ്പെടാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു. ഹെെക്കോടതി നേരത്തെ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ഡോ. വന്ദന ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് മോഹൻദാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അപൂർവമായ സാഹചര്യം കേസിൽ ഇല്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.
സന്ദീപ് മാത്രമാണ് കേസിലെ പ്രതി. ഉദ്യോഗസ്ഥർക്കെതിരെ കണ്ടെത്തലൊന്നും ഇല്ല. കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. 106 സാക്ഷികളെ വിസ്തരിക്കുകയും സമഗ്രമായ അന്വേഷണത്തിന് ശേഷം 89-ാം ദിവസം അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സന്ദീപിനൊപ്പമുണ്ടായിരുന്ന പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഒഴിച്ചാൽ അന്വേഷണത്തിൽ ഗുരുതരമായ പിഴവുകളൊന്നും ഹർജിക്കാർക്ക് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞില്ല. പ്രതികളുടെ ആക്രമണത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതിന് ഒരു ക്രിമിനൽ ഉദ്ദേശവും ആരോപിക്കപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |