പാലാ: കടനാട് ഗ്രാമപഞ്ചായത്തിലെ നീലൂരിൽ റോഡ് പുനർനിർമ്മാണത്തിന്റെ മറവിൽ ലക്ഷങ്ങളുടെ കല്ലും, മണ്ണും കടത്തിയ സംഭവത്തിൽ മുൻപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഏഴുപേരിൽ നിന്നായി അഞ്ചരലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കും. ഇത് സംബന്ധിച്ച് ജിയോളജി വകുപ്പ് നോട്ടീസയച്ചു. മുൻ പ്രസിഡന്റും നിലവിലെ മെമ്പറുമായ ഇടതുമുന്നണി പ്രതിനിധി ജയ്‌സൺ പുത്തൻകണ്ടം, മുൻ മെമ്പർമാരായ തൂമ്പമറ്റത്തിൽ സാലിജോസഫ്, പൂവത്തുങ്കൽ ട്രീസമ്മ, കല്ലും മണ്ണും കടത്താൻ കൂട്ടുനിന്ന ആണ്ടൂർ ചെറിയോടിമറ്റത്തിൽ ദീപുരാജ്, വാളികുളം മനു മാത്യു, മറ്റത്തിപ്പാറ തീക്കുഴിവേലിൽ ടെൻസൺ, മറ്റത്തിപ്പാറ ഇളമ്പാശ്ശേരിജോസ് എന്നിവരാണ് തുക അടയ്ക്കേണ്ടത്. സംഭവം കേരളകൗമുദിയാണ് ആദ്യം പുറത്ത് കൊണ്ടുവന്നത്. 2019 ഒക്‌ടോബർ 28 മുതൽ ഇത് സംബന്ധിച്ച് തുടർച്ചയായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പും, പൊലീസ് - വിജിലൻസ് സംഘവും അന്വേഷണം ആരംഭിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ നീലൂർ പൊട്ടൻപ്ലാക്കൽ ഞള്ളിക്കുന്ന് റോഡ് നിർമ്മാണത്തിന്റെ മറവിലായിരുന്നു കൊള്ള. 2621 ക്യുബിക് മീറ്റർ കരിങ്കല്ലും 374.4 ക്യുബിക് മീറ്റർ മണ്ണും കടത്തിയെന്നാണ് കണ്ടെത്തൽ.
തൊടുന്യായത്തിലും പിടിച്ചുനിൽക്കാനായില്ല
റോഡിന്റെ കയറ്റം കുറയ്ക്കണമെന്ന ജനകീയ ആവശ്യമാണ് നടപ്പാക്കിയതെന്നായിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻകണ്ടത്തിന്റെ വിശദീകരണം. കല്ലുകടത്തൽ സംബന്ധിച്ച് തുടർ വാർത്തകൾ വന്നതോടെ റോഡ് നിർമ്മാണം പഞ്ചായത്ത് പ്ലാൻ പദ്ധതിയിൽപ്പെടുത്താനും നീക്കം നടന്നു. ഒരു പ്ലാനുമില്ലാതെയായിരുന്നു റോഡ് നിർമ്മാണത്തിന് തുടക്കം കുറിച്ചത്. നിയമപ്രകാരം മാത്രമേ റോഡ് പണിയാവൂ എന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യപ്പെട്ട അന്നത്തെ മൂന്നാം വാർഡ് മെമ്പർ ട്രീസമ്മയ്ക്കും പിഴയടയ്ക്കാൻ നോട്ടീസ് കിട്ടിയെന്നതാണ് വിരോധാഭാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |