ആലുവ: ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കുട്ടമശേരിക്ക് സമീപം പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന് 18 പവന്റെ ആഭരണങ്ങളും 12,850 രൂപയും കവർന്നു. ആലുവ റെയിൽവേസ്റ്റേഷൻ റോഡിൽ എം.എസ് ഇലക്ട്രേണിക്സ് ഉടമ കുട്ടമശേരി ചെങ്ങനാലിൽ മുഹമ്മദാലിയുടെ വീട്ടിലായിരുന്നു കവർച്ച. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
എട്ടുമണിയോടെ വീടുപൂട്ടി മൂവാറ്റുപുഴയിലെ ഭാര്യാവീട്ടിലേക്ക് പോയ മുഹമ്മദാലിയും കുടുംബവും ഇന്നലെ രാവിലെ എട്ടോടെ തിരികെയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വെള്ളിയാഴ്ച രാത്രി 10.26 മുതൽ 11.58 വരെയുള്ള സമയത്താണ് കവർച്ച നടത്തിയതെന്ന് സി.സി ടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. രണ്ടുപേരടങ്ങുന്ന സംഘം പൾസർ ബൈക്കിലാണ് എത്തുന്നത്. കറുത്ത പാന്റ്സും ടീഷർട്ടും ധരിച്ചയാൾ ആദ്യം മുൻവശത്തെ വാതിൽ കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പുറത്തെ സ്റ്റോർറൂമിൽനിന്ന് കമ്പിപ്പാരയെടുത്ത് വീടിന്റെ പിൻവശത്തെത്തി രണ്ട് ഗ്രില്ലുകൾ ഇളക്കിയശേഷമാണ് വാതിൽ കുത്തിത്തുറന്നത്. കിടപ്പുമുറിയിലെ മരത്തിന്റെ അലമാര കുത്തിത്തുറന്നാണ് സ്വർണമാല, കമ്മൽ, മോതിരം എന്നിവ ഉൾപ്പെടെയുള്ള ആഭരണങ്ങളും പണവും കൈക്കലാക്കിയത്. എല്ലാ മുറികളിലും അലമാരയിലെ വസ്ത്രങ്ങളടക്കം വാരിവലിച്ച് മോഷ്ടാക്കൾ പരിശോധിച്ചിട്ടുണ്ട്. ഏഴരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. ആലുവ ഡിവൈ.എസ്.പി. എ. പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവരും തെളിവുകൾ ശേഖരിച്ചു.
മോഷ്ടാക്കൾ വീണ്ടുമെത്തി
ആഭരണങ്ങളും പണവുമായി പോയ മോഷ്ടാവ് പത്ത് മിനിറ്റിനുശേഷം വീണ്ടും മോഷണം നടന്ന വീട്ടിലെത്തുന്നതും സി.സി ടിവി ദൃശ്യത്തിലുണ്ട്. ആദ്യം വീടിനകത്ത് കയറിയപ്പോൾ സി.സി ടിവിയുടെ സെറ്റ്ടോപ്ബോക്സ് ആണെന്ന ധാരണയിൽ സ്വകാര്യകമ്പനിയുടെ സെറ്റ്ടോപ്പ് ബോക്സും മറ്റും ഇളക്കിയിരുന്നു. മോഷണശേഷം ഇലക്ട്രിക്കൽ സാധനങ്ങളിൽ ചിലത് ബാഗിലാക്കി കൊണ്ടുപോയി. ബൈക്കിൽക്കയറി ആലുവ ഭാഗത്തേക്ക് പോയ പ്രതികൾ പത്തുമിനിറ്റിനുശേഷം തിരികെയെത്തി ടി.വിയുടെ സെറ്റ്ടോപ്പ് ബോക്സും എടുത്തുകൊണ്ടുപോകുന്നുണ്ട്. ഇലക്ട്രോണിക് സാധനങ്ങളെക്കുറിച്ച് കാര്യമായ അറിവില്ലാത്തവാണ് മോഷ്ടാക്കളെന്നാണ് സൂചന. സി.സി ടിവി ക്യാമറയ്ക്ക് മുന്നിൽ മുഖംപോലും മറക്കാതെ വാതിൽ കുത്തിത്തുറക്കാൻ ശ്രമിച്ചതും സി.സി ടിവി ക്യാമറയുടേതാണെന്ന ധാരണയിൽ ടി.വിയുടെ സെറ്റ്ടോപ് ബോക്സ് കൊണ്ടുപോയതുമെല്ലാം ഇതിന് തെളിവാണെന്നാണ് പൊലീസ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |