ചാരുംമൂട് : ചുനക്കര തിരുവരൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് കരിമുളയ്ക്കൽ കരയിൽനിന്ന് എഴുന്നള്ളിച്ച കെട്ടുകാഴ്ച തുരുത്തിയിൽ ജംഗഷന് സമീപം വൈദ്യുതി കമ്പിയിൽ തട്ടി മൂന്ന് പേർക്ക് ഷോക്കേറ്റു. കരിമുളയ്‌ക്കൽ ലക്ഷവീട്ടിൽ നന്ദു, ധനരാജ്, വഴിയുടെ തെക്കതിൽ അമൽ രാജ് എന്നിവർക്കാണ് ഷോക്കേറ്റത്. ഇവരെ കറ്റനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, സാരമായി പൊള്ളലേറ്റ അമൽ രാജ്, ധനരാജ് എന്നിവരെ പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെട്ടുകാഴ്ചയുടെ നെറ്റിപ്പട്ടവും ചെവിയുടെ ഒരു ഭാഗവും ഭാഗികമായി തകർന്നു. വൈദ്യുതിലൈൻ ഓഫ് ചെയ്തതിന് ശേഷം ഉച്ചയ്ക്ക് 2 മണിയോടെയാണ് ഓണയ്യത്തു മൈതാനത്ത് നിന്ന് കാളയെ പിടിക്കാൻ തുടങ്ങിയത്. എന്നാൽ നൂറു മീറ്റർ മുമ്പോട്ട് പോയപ്പോൾ ലൈനിൽ നിന്ന് വൈദ്യുതി പ്രവഹിക്കുകയും കാളപ്പുറത്ത് ഇരുന്നവർ ഷോക്കേറ്റ് താഴെ വീഴുകയുമായിരുന്നു. ലൈൻ കൂട്ടിമുട്ടി തീ പൊരി വീണാണ് നെറ്റിപട്ടത്തിന് തീ പിടിച്ചത്. വേഗത്തിൽ തീ അണയ്ക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് കരിമുളയ്ക്കൽ കരയിൽനിന്നുള്ള കെട്ടുകാഴ്ച്ച അമ്പലത്തിലേക്ക് കൊണ്ടുപോയില്ല. കെ.എസ്.ഇ.ബിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ ഇലക്ട്രിസിറ്റി ഓഫീസ് ഉപരോധിച്ചു. വാർഡ് മെമ്പർ രഞ്ജിത്ത്, മണ്ഡലം പ്രസിഡന്റ് പ്രഭകുമാർ മുകളയ്യത്ത്, ലീഗൽ സെൽ ജില്ലാ കോ കൺവീനർ അഡ്വ. പിയൂഷ് ചാരുംമൂട്, പ്രദീപ് കരിമുളയ്‌ക്കൽ, അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |