ബാലുശ്ശേരി: മീനാക്ഷ അമ്മ പൊന്നുപോലെ നോക്കിയതായിരുന്നു പശുവിനെയും കിടാവിനെയും. ഈ 78കാരിയ്ക്ക് കുടുംബം പുലർത്താനുള്ള ഏകമാർഗവുമായിരുന്നു പശുവളർത്തൽ. എന്നാലിന്ന് മീനാക്ഷി അമ്മയുടെ മുഖത്ത് ആശങ്കയും കണ്ണീരുമാണ്. മോഷണം പോയ പശുവിനെയും കിടാവിനെയും 27 ദിവസമായിട്ടും തിരികെ കിട്ടിയില്ല.
എകരൂൽ സ്വദേശിയായ മീനാക്ഷി അമ്മയുടെ തൊഴുത്തിൽ കഴിഞ്ഞമാസം 16ന് രാത്രി 11വരെ പശുവും കുട്ടിയും തൊഴുത്തിൽ ഉണ്ടായിരുന്നതായി മീനാക്ഷി അമ്മ പറഞ്ഞു. ആ സമയത്ത് ഒരാൾ നടന്നു പോകുന്നത് കണ്ടിരുന്നു. രാവിലെ പശുവിനെ കറക്കാൻ ചെന്നപ്പോഴാണ് പശുവും കുട്ടിയും മോഷണം പോയതായി അറിയുന്നത്. 17 ലിറ്റർ പാൽ കിട്ടുന്ന പശുവായിരുന്നു. പശു നാല് മാസം ഗർഭിണിയായിരുന്നു.
96 വയസായ ഭർത്താവ് മാധവൻ നായർ 16 വർഷത്തോളമായി സുഖമില്ലാതെ കിടപ്പിലാണ്. മകൻ മരിച്ചിട്ട് 13 വർഷമായി. ഇന്നുവരെ പുറമെ നിന്ന് പശുവിനെ വാങ്ങിയിട്ടില്ല. 53 വർഷം മുമ്പ് സ്വന്തം വീട്ടിൽ നിന്നും കിട്ടിയ പശുവിന്റെ തലമുറകളിൽപ്പെട്ടവയായിരുന്നു ഇതുവരേയുള്ള പശുക്കൾ. ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |