ലക്‌നൗ: ഐആർഎസ് ഓഫീസറെന്ന വ്യാജേന വനിതാ ഡിഎസ്‌പിയെ കബളിപ്പിച്ച് വിവാഹം ചെയ്ത് ലക്ഷങ്ങൾ തട്ടിയ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ. ഉത്തർപ്രദേശിലെ 'ലേഡി സിങ്കം' എന്നറിയപ്പെടുന്ന 2012 ബാച്ചിലെ ഐപിഎസ് ഓഫീസറായ ശ്രേഷ്ഠ താക്കൂറാണ് കബളിപ്പിക്കപ്പെട്ടത്.
2018ലാണ് മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട രോഹിത് രാജ് എന്നയാളെ ശ്രേഷ്ഠ വിവാഹം കഴിച്ചത്. 2008 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണെന്നും റാഞ്ചിയിലെ ഡെപ്യൂട്ടി കമ്മീഷണറാണെന്നുമാണ് രോഹിത് പറഞ്ഞിരുന്നത്. ശ്രേഷ്ഠയുടെ കുടുംബം നടത്തിയ അന്വേഷണത്തിൽ രോഹിത് എന്ന ഉദ്യോഗസ്ഥനുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാൽ, വിവാഹശേഷമാണ് താൻ കബളിപ്പിക്കപ്പെട്ടു എന്ന വിവരം ശ്രേഷ്ഠ മനസിലാക്കിയത്. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയെങ്കിലും തന്റെ ദാമ്പത്യ ജീവിതം തകരാതിരിക്കാൻ അവർ ഇക്കാര്യം രഹസ്യമാക്കി വച്ചു.
എന്നാൽ, തന്റെ പേരിൽ ഭർത്താവ് മറ്റുള്ളവരെ പറ്റിച്ച് പണം തട്ടാൻ തുടങ്ങിയെന്ന് അറിഞ്ഞതോടെ രണ്ട് വർഷത്തിന് ശേഷം ശ്രേഷ്ഠ വിവാഹമോചനം നേടുകയും ചെയ്തു. ഇതുകൊണ്ടും പ്രശ്നം അവസാനിച്ചില്ല. രോഹിത് വീണ്ടും മറ്റുള്ളവരെ കബളിപ്പിക്കാൻ തുടങ്ങി. ഇതോടെ മുൻ ഭർത്താവിനെതിരെ ശ്രേഷ്ഠ ഗാസിയാബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് പ്രതിയെ പിടികൂടി. കേസിൽ തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |