കൊച്ചി: എറണാകുളത്ത് ബാറിലെ ജീവനക്കാരനെ വെടിവച്ച ശേഷം കടന്നുകളഞ്ഞ പ്രതികൾ ഗുണ്ടാസംഘത്തിലുളളവരാണെന്ന് സൂചന. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് നാലംഗസംഘം ബാറിൽ ആക്രമണം നടത്തിയത്. പ്രതികളിലൊരാളും അങ്കമാലി സ്വദേശിയുമായ യുവാവ് പൊലീസ് കസ്റ്റഡിയിലെന്നാണ് ലഭിക്കുന്ന വിവരം.
ബാറിലെത്തിയ പ്രതികൾ മദ്യം ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് കാറിൽ രക്ഷപ്പെടുകയായിരുന്നു. ശേഷം ഇവർ മുടവൂരിൽ വച്ച് കാർ ഉപേക്ഷിക്കുകയും മൊബൈൽ ഫോൺ ഓഫ് ചെയ്ത് മറ്റൊരു വാഹനത്തിൽ കയറി പോയെന്നും വിവരങ്ങളുണ്ട്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ബാറിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ചും പ്രതികളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ജീവനക്കാർക്ക് നേരെ വെടിയുതിർത്തത് എയർ പിസ്റ്റൾ ഉപയോഗിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിലാണ് റിവോൾവറാണെന്ന് തിരിച്ചറിഞ്ഞത്.
ബാറിലെ ജീവനക്കാരായ സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്. ആക്രമണത്തിൽ ബാറിലെ മാനേജർക്ക് ക്രൂരമായി മർദനമേൽക്കുകയും ചെയ്തു.പ്രതികൾ ഒരാളുടെ വയറിലേക്ക് രണ്ട് തവണ വെടിയുതിർത്തു, മറ്റൊരു ജീവനക്കാരന്റെ തുടയിലാണ് വെടിയേറ്റത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |