ചേർത്തല : തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ പന്നികളെ കൊന്നു സംസ്‌കരിച്ചു. രോഗം സ്ഥിരീകരിച്ച വളർത്തൽ കേന്ദ്രത്തിലെയും സമീപത്തെ വളർത്തു കേന്ദ്രത്തിലെയും 18 പന്നികളെയാണ് പ്രത്യേക സംഘം ഇലക്ട്രിക് ഷോക്ക് നൽകി കൊന്ന് ശാസ്ത്രീയമായി കുഴിച്ചിട്ടത്. മൂന്നു മണിക്കൂർ നീണ്ട പ്രവർത്തനങ്ങളിലൂടെയാണ് നടപടികൾ പൂർത്തിയാക്കിയത്.
മൃഗസംരക്ഷണ വകുപ്പിൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ച ഡോ.ജോമോൻ,ഡോ.എഡിസൺ,ഡോ.സംഗീത്,ഡോ.അനുരാജ്,ഡോ.മുഹമ്മദ് ഷിഹാബ്,ഡോ.റാണി ഭരതൻ ലൈഫ് സ്റ്റോക്ക് ഇൻസ്പക്ടർമാരായ ജയപ്രകാശ്,സഞ്ജീവൻ,അഭിലാഷ്,ജിജി തോമസ്,സുജിമോൻ തുടങ്ങിയവരാണ് പ്രത്യേക സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച് നടപടികൾ പൂർത്തിയാക്കിയത്.ജില്ലാ ഓഫീസർ ജോ.സജീവ് കുമാർ,ജില്ലാ കോ ഓർഡിനേറ്റർ ഡോ.വിമൽ സേവ്യർ,ഡോ.വൈശാഖ് മോഹൻ എന്നിവരും സ്ഥലത്തെത്തി മാർഗനിർദ്ദേശങ്ങൾ നൽകി.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ശശികലയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തധികൃതരും രംഗത്തുണ്ടായിരുന്നു.
നിലവിൽ ഒരു കിലോമീറ്റർ പരിധിയിൽ പന്നിവളർത്തലിനും വിൽപനയുമടക്കമുള്ളതിന് നിയന്ത്റണം ഏർപ്പെടുത്തി. 10 കിലോമീറ്റർ പരിധിയിലെ നിരീക്ഷണം രണ്ടുമാസം വരെ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |