മാന്നാർ: യു.എ.ഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രമായ അബുദാബി ബാപ്സ് ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആരാധനയ്ക്കായി തുറന്നു കൊടുക്കുമ്പോൾ, ആലപ്പുഴ-പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന പരുമലയിൽ അനന്തൻ ആചാരിക്കും മകനും അഭിമാന നിമിഷം.
കാട്ടുംപുറത്ത് പന്തപ്ലാതെക്കേതിൽ പി.പി അനന്തൻ ആചാരിയുടേയും (68) മകൻ അനു അനന്തന്റെയും നേതൃത്വത്തിലുള്ള ആർട്ടിസാൻസ് ഗ്രൂപ്പ് ഒഫ് കമ്പനിയിലെ പത്തോളം പേരാണ് ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹം, പതിനെട്ടാംപടിയുടെ രൂപം, അലങ്കാരപ്രഭ, വിളക്കുകൾ എന്നിവ നിർമ്മിച്ച് നൽകിയത്. ആറുമാസമെടുത്തു നിർമ്മാണത്തിന്. ക്ഷേത്രം ഭാരവാഹികളും അയ്യപ്പസേവാസംഘം പ്രവർത്തകരും പരുമലയിലെത്തിയാണ് ഏറ്റുവാങ്ങിയത്.
അയ്യപ്പന്റെ പഞ്ചലോഹത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ വിഗ്രഹമാണ് നിർമ്മിച്ചത്. നാലടി ഉയരമുണ്ട്. അയ്യപ്പനെ കൂടാതെ ബാപ്സ് സമൂഹത്തിന്റെ ആരാധനാമൂർത്തിയായ അക്ഷര പുരുഷോത്തം മഹാരാജ്, ശിവപരിവാർ, കൃഷ്ണ പരിവാർ, രാം പരിവാർ, തിരുപ്പതി പത്മാവതി, ജഗന്നാഥ് എന്നീ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. യു.എ.ഇയിലെ ഏഴു എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴു ഗോപുരങ്ങളിലായുള്ള പ്രധാന പ്രതിഷ്ഠകളാണിവ. 2018 ഏപ്രിലിൽ പ്രധാനമന്ത്രി മോദിയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടതും.
കടൽ കടന്ന ഖ്യാതി
ശബരിമല, ഏറ്റുമാനൂർ, പാറമേക്കാവ് തുടങ്ങി കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളിലെ സ്വർണക്കൊടിമരങ്ങൾ, ന്യൂയോർക്കിലെയും ചിക്കാഗോയിലെയും പള്ളികളിലെ കൊടിമരങ്ങൾ, ടാമ്പ അയ്യപ്പക്ഷേത്രത്തിലെ കൊടിമരം, ബലിക്കല്ല്, അമേരിക്കയിലെ മിഷിഗൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ 1008 തിരികളുള്ള ദീപസ്തംഭം എന്നിങ്ങനെ നീളുന്നു ആർട്ടിസാൻസ് ഗ്രൂപ്പിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുള്ളവ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |