കൊല്ലം: ക്ഷേത്രവാദ്യത്തിൽ ശബ്ദം കുറഞ്ഞുപോയെന്നാരോപിച്ച് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച് യുവാവ്. ചവറ തേവലക്കര മേജർ ദേവി ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലാണ് മർദ്ദനത്തിനിരയായത്. ക്ഷേത്രത്തിലെ ശീവേലി ചടങ്ങിനെത്തിയ പ്രതി പഞ്ചവാദ്യത്തിന് ശബ്ദം പോരെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനാണ് വേണുഗോപാൽ. 'തന്നെയും പഞ്ചവാദ്യവും പിടിച്ചുവച്ചതിന് ശേഷമായിരുന്നു ആക്രമണം. ഉച്ചത്തിൽ കൊട്ടണം, താൻ കൊട്ടുന്നത് മുതുകാള പശുവിനെ മെനക്കെടുത്തുന്നത് പോലെയാണ്, ശബ്ദമില്ല, ഇനി മേലിൽ ഇവിടെ ജോലി ചെയ്യരുത്, ഇറങ്ങി പൊക്കോണം എന്ന് പറഞ്ഞാണ് പ്രതി ആക്രമണം നടത്തിയത്'- വേണുഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മദ്യലഹരിയിലായിരുന്ന പ്രതി തോർത്തിൽ കല്ലുകെട്ടിയാണ് വേണുഗോപാലിനെ മർദ്ദിച്ചത്. സംഭവം നടക്കുന്നത് കണ്ട ക്ഷേത്രത്തിലെ മറ്റ് ജീവനക്കാരാണ് വേണുഗോപാലിനെ രക്ഷിച്ചത്. ഇതിനകം തന്നെ പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ദേവസ്വം ബോർഡിന്റെ പരാതിയിൽ തെക്കുംഭാഗം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായുളള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, പ്രതി ക്ഷേത്ര ഉപദേശകസമിതിയുടെ മുൻ സെക്രട്ടറിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. അക്രമിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഒത്തുകളിയുണ്ടെന്നും വിമർശനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |