SignIn
Kerala Kaumudi Online
Saturday, 27 July 2024 8.23 AM IST

മുന്തിയ മദ്യവും ഭക്ഷണവും പിന്നെ; ലക്ഷങ്ങൾ പൊടിച്ച് ഗുണ്ടകൾ പിറന്നാൾ ആഘോഷിക്കുന്നത് ഇതിന് വേണ്ടിയായിരുന്നോ...

gangsters

കായംകുളം: പിറന്നാൾ ആഘോഷത്തിന് വിവിധ സ്ഥലങ്ങളിൽ നിന്ന് കായംകുളത്ത് ഒത്തുകൂടിയ പത്ത് ഗുണ്ടാസംഘാംഗങ്ങൾ പിടിയിലായി. 6പേർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. എസ്.ഡി.പി.ഐ നേതാവായ ഷാനിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലുള്ള മണ്ണഞ്ചേരി ഒറ്റക്കണ്ടത്തിൽ അതുൽ (29), കായംകുളം എരുവ നെടുവക്കാട്ട് നിതീഷ് കുമാർ (36), പത്തിയൂർ വിനീത് ഭവനിൽ വിജീഷ് (30)

കൃഷ്ണപുരം പുത്തൻപുര തെക്കതിൽ അനന്ദു (20), ഇടുക്കി മുളക് വള്ളി കുത്തനാപിള്ളിൽ അലൻ ബെന്നി (27), തൃശൂർ തൃക്കല്ലൂർ വാലത്ത് ഹൗസിൽ പ്രശാൽ (29) ,പത്തിയൂർ ഫാത്തിമാ മൻസിലിൽ ഹബീസ് (32), പത്തിയൂർക്കാല വിമൽ ഭവനിൽ വിഷ്ണു (33), ചേരാവള്ളി കണ്ണങ്കര സെയ്ഫുദീൻ (38), ഹരിപ്പാട് മുട്ടം രാജേഷ് ഭവനിൽ രാജേഷ് കുമാർ (45) എന്നിവരെയാണ് വീട് വളഞ്ഞ് പിടികൂടിയത്.

കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ മാട്ട കണ്ണൻ, കുപ്രസിദ്ധ ഗുണ്ടകളായ തക്കാളി ആഷിഖ്, വിഠോബ ഫൈസൽ, ഡെയ്ഞ്ചർ അരുൺ , മയക്കുമരുന്ന് വിൽപന സംഘത്തിൽപ്പെട്ട മോട്ടി എന്നു വിളിക്കുന്ന അമൽ ഫാറൂഖ് സേട്ട്, വിജയ് കാർത്തികേയൻ എന്നിവരാണ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്. നിതീഷിന്റെ പിറന്നാൾ ആഘോഷത്തിന് വീട്ടിൽ ഒത്തു കൂടിയതായിരുന്നു ഇവർ.

ഗുണ്ടകൾ വന്ന വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇവരുടെ ഒത്തുചേരലിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്ന് അന്വേഷണം നടത്തി വരികയാണ്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം ഡിവൈ.എസ്.പി. അജയ് നാഥിന്റെ മേൽനോട്ടത്തിൽ കായംകുളം സി.ഐ. ഗിരിലാൽ,കരീലക്കുളങ്ങര സി.ഐ സുനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സാഹസികമായാണ് ഗുണ്ടാ സംഘത്തെ പിടികൂടിയത്.

പിറന്നാൾ ആഘോഷം വെറുതെയല്ല

അടുത്തിടെ ജില്ലയിൽ ഗുണ്ടകൾ ഒത്തുകൂടി നടക്കുന്ന മൂന്നാമത്തെ പിറന്നാൾ ആഘോഷമാണ് കഴിഞ്ഞ ദിവസം കായംകുളത്ത് നടന്നത്. കുപ്രസിദ്ധ ഗുണ്ടയായ നിതീഷിന്റെ വീട്ടിൽ നടന്ന ആഘോഷത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് നാല്പതോളം ഗുണ്ടകളാണ് ഒത്തുകൂടിയത്. വലിയ പന്തലിട്ട് മുന്തിയ ഭക്ഷണവും മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ളവ സജ്ജീകരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

നേരത്തേ ചേർത്തലയിലും മുഹമ്മയിലും ഇതേ പോലെ ഗുണ്ടകളുടെ പിറന്നാൾ ആഘോഷം നടന്നിരുന്നു. ഇത്തരം ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് നവമാദ്ധ്യമങ്ങളിൽ ഫോട്ടോ പങ്കുവെയ്ക്കുന്നതോടെ തങ്ങളുടെ 'ബിസിനസ് ' എളുപ്പമാകുമെന്നാണ് അറസ്റ്റിലായ ഒരു ഗുണ്ട പൊലീസിനോട് പറഞ്ഞത്. വിവിധ സംഭവങ്ങളിലെ ഒത്തുതീർപ്പിനുൾപ്പെടെ നിരവധി പേർ ഇതോടെ സമീപിക്കുമെന്നാണ് ഇവർ പറയുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ബന്ധമുണ്ടെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനും കഴിയും. ഇവരുടെ നവമാദ്ധ്യമ ഗ്രൂപ്പുകളെപ്പറ്റിയും പ്രവർത്തന രീതിയെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എല്ലാ ജില്ലകളിൽ നിന്നും ഗുണ്ടകൾ എത്തിയത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരമാണ് ഇവരെ കുടുക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ALAPPUZHA, KERALA, GUNDA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.