മനഃശാന്തിക്കും കാര്യസിദ്ധിക്കുമായിരിക്കും കൂടുതൽ പേരും ക്ഷേത്രങ്ങൾ സന്ദർശിക്കാറുളളത്. ഏതൊരാൾക്കും യാതൊരു ഭയവും കൂടാതെ കടന്നുചെല്ലാൻ സാധിക്കുന്ന പരിപാവനമായ സ്ഥലം കൂടിയാണ് ക്ഷേത്രങ്ങൾ. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത വരുന്ന സമയത്ത് രാഷ്ട്രീയക്കാർ പോകാൻ കൂടുതൽ സാദ്ധ്യതയുളള സ്ഥലങ്ങളിലൊന്നും ക്ഷേത്രം തന്നെയായിരിക്കുമെന്ന് സംശയം കൂടാതെ പറയാൻ സാധിക്കും.
തിരഞ്ഞെടുപ്പിന് മുൻപും ശേഷവും രാഷ്ട്രീയ നേതാക്കൾ അനുഗ്രഹത്തിനായി പലക്ഷേത്രങ്ങളും സന്ദർശിക്കുന്നത് വാർത്തയാകാറുണ്ട്.അതേസമയം, രാഷ്ട്രീയ പ്രവർത്തകർ സന്ദർശിക്കാൻ ഭയപ്പെടുന്ന ഒരു ക്ഷേത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്.തമിഴ്നാട്ടില തഞ്ചാവൂരിൽ സ്ഥിതി ചെയ്യുന്ന ശ്രീ ബൃഹദീശ്വര ക്ഷേത്രത്തെയാണ് രാഷ്ട്രീയ പ്രവർത്തകർ ഭയപ്പെടുന്നത്. ക്ഷേത്രത്തിന് ആയിരം വർഷത്തോളം പഴക്കമുണ്ട്. ശിവഭഗവാനാണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ.
ഐതീഹ്യം
1980കളിലാണ് ബൃഹദീശ്വര ക്ഷേത്രത്തെക്കുറിച്ചുളള ചില വിശ്വാസങ്ങൾ ഭക്തർക്കിടയിലേക്ക് വ്യാപിക്കാൻ ആരംഭിച്ചത്. ക്ഷേത്രത്തിലെ പ്രധാന കവാടത്തിലൂടെയോ അല്ലെങ്കിൽ കിഴക്ക് വശത്തൂടെയോ പ്രവേശിക്കുന്ന രാഷ്ട്രീയകാർക്ക് ജീവൻ നഷ്ടപ്പെടുമെന്നാണ് വിശ്വാസം ഇവിടെ ചിലർക്കിടയിലുണ്ട്. അതിനാൽ തന്നെ നേതാക്കൾ ഇവിടെയെത്താൻ മടിക്കാറുണ്ട്.
1010ൽ രാജരാജ ചോളനാണ് ക്ഷേത്രം പണികഴിപ്പിക്കാൻ നേതൃത്വം നൽകിയത്. അനേകം ചെറിയ ക്ഷേത്രങ്ങളുടെ നടുവിലായാണ് ബൃഹദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിഴക്ക് ഭാഗത്തായി സ്ഥാപിച്ചിട്ടുളള രണ്ട് പ്രധാന വഴികളിലൂടെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുളളത്. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തായി 16-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച നന്ദിയുടെ വലിയൊരു വിഗ്രഹമുണ്ട്. ഇതിനുചുറ്റുമായി നിരവധി പ്രതിമകളും കൊത്തിവച്ചിട്ടുളളതും ശ്രദ്ധേയമാണ്.
ബൃഹദീശ്വര ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കും ശിവഭഗവാന്റെ പ്രതിഷ്ഠ നടത്താനും രാജരാജ ചോളനെ സഹായിച്ച മുനിയായ കരുരാറിന്റെ നിർദ്ദേശമുണ്ടെന്ന വിശ്വാസവും ഇവിടെ നിലനിൽക്കുന്നു. പ്രതിഷ്ഠാ ചടങ്ങിൽ തമിഴ് മന്ത്രങ്ങൾ ഉരുവിടാനായിരുന്നു കരുരാറിന്റെ നിർദ്ദേശം. എന്നാൽ ഒരു വിഭാഗം പ്രതിഷ്ഠാ ചടങ്ങുകൾ തമിഴ് ഭാഷയിൽ നടത്താനും സംസ്‌കൃതം ആവശ്യമില്ലെന്നും ഉന്നയിച്ചു. ഇതോടെ അവിടെ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. തുടർന്ന് യാഗശാലയിൽ തീപിടിച്ചത് ഈ കാരണത്താലാണെന്ന് ചിലർ പറഞ്ഞുപരത്തുകയായിരുന്നു. എന്നാൽ തമിഴിൽ മാത്രമേ ക്ഷേത്ര ചടങ്ങുകൾ നടത്താനാകൂവെന്ന തരത്തിലുളള യാതൊരു തെളിവുകളും ക്ഷേത്രത്തിൽ ഇപ്പോൾ അവശേഷിക്കുന്നില്ല. ഇപ്പോൾ ക്ഷേത്രത്തിൽ സംസ്കൃതത്തിലുളള ആലേഖനങ്ങൾ ധാരാളം കാണപ്പെടുന്നുണ്ട്.
ക്ഷേത്രത്തിന്റെ നിർമാണത്തിന് മുഖ്യപങ്കുവഹിച്ചത് രാജരാജ ചോളനാണെങ്കിലും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുളള വിവരങ്ങൾ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഏതൊരു രാഷ്ട്രീയക്കാരനും അയാളുടെ അധികാരം നഷ്ടമാകുമെന്നും പറയപ്പെടുന്നു. രാജരാജ ചോളന്റെ മകനായ രാജേന്ദ്ര ചോളന്റെയും അവസ്ഥ സമാനമായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.
ഉദാഹരണങ്ങൾ
മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപ് എംജിആറിനൊപ്പം ക്ഷേത്രം സന്ദർശിക്കുകയുണ്ടായി.അതേവർഷം തന്നെയാണ് എംജിആർ വൃക്കരോഗ ബാധിതനായി ചികിത്സ തേടിയത്. എന്നാൽ മൂന്ന് വർഷത്തിന് ശേഷം സുഖം പ്രാപിച്ച അദ്ദേഹം 1987ൽ മുഖ്യമന്ത്രിയായിരിക്കെ തന്നെ മരിക്കുകയായിരുന്നു.
തമിഴ്നാട് മുൻമുഖ്യമന്ത്രിയായ കരുണാനിധിയുടെയും അവസ്ഥയും സമാനമായിരുന്നു. 2010 ഡിസംബറിൽ അദ്ദേഹം ക്ഷേത്രം സന്ദർശിക്കുകയുണ്ടായി. ക്ഷേത്രത്തിൽ എത്തിയ കരുണാനിധിയോട് മറ്റൊരു ഗേറ്റ് വഴി പ്രവേശിക്കാൻ അനുകൂലികൾ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |