ന്യൂഡൽഹി: നാലു സാമ്പത്തികവർഷം മുമ്പത്തെ നികുതി കുടിശ്ശികയുടെ പേരിൽ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. അപ്പീൽ ട്രൈബ്യൂണൽ അക്കൗണ്ട് പുനസ്ഥാപിച്ചെങ്കിലും അന്വേഷണം തീരുംവരെ 115 കോടി രൂപ ബാലൻസ് നിലനിറുത്തണമെന്നാണ് ഉപാധി.
ഇത്രയും തുക അക്കൗണ്ടിൽ ഇല്ലെന്ന് പാർട്ടി പറയുന്നു. തുക ചെലവഴിക്കാനായില്ലെങ്കിൽ രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര, ജീവനക്കാർക്കുള്ള ശമ്പള വിതരണം, വൈദ്യുതി ബില്ലടക്കം മറ്റു ചെലവുകൾ എന്നിവയെ ബാധിക്കും. പരാതി ട്രൈബ്യൂണൽ ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.
രാഷ്‌ട്രീയ പ്രേരിത നീക്കം തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തടസ്സപ്പെടുത്താനെന്ന് പാർട്ടി ആരോപിച്ചു. തിരഞ്ഞെടുപ്പ് ബോണ്ട് സുപ്രീംകോടതി മരവിപ്പിച്ചത് കേന്ദ്ര സർക്കാരിന് വൻ തിരിച്ചടിയായതിനു പിന്നാലെയാണ് കോൺഗ്രസിനെതിരായ നീക്കം.
2018-19ൽ പാർട്ടി അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാൻ 45 ദിവസം വൈകിയിരുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ 199 കോടി രൂപ ചെലവഴിച്ചതിന് ആനുപാതികമായി നികുതി അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി 210 കോടി പിഴയിട്ടാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
അക്കൗണിലുള്ളത്
ക്രൗഡ് ഫണ്ടിംഗ് തുക
ഒരു പാൻ കാർഡുമായി ബന്ധിപ്പിച്ച് പാർട്ടിക്ക് നാല് അക്കൗണ്ടുകളാണുള്ളത്. മരവിപ്പിച്ച വിവരം വ്യാഴാഴ്‌ചയാണ് അറിഞ്ഞതെന്ന് എ.ഐ.സി.സി ട്രഷറർ അജയ് മാക്കൻ പറഞ്ഞു. കോൺഗ്രസിന്റെ ചെക്കുകൾ സ്വീകരിക്കരുതെന്ന് ബാങ്കുകൾക്ക് നിർദ്ദേശവും ലഭിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളിൽനിന്നും മറ്റുമായി ക്രൗഡ് ഫണ്ടിംഗ് രീതിയിൽ സമാഹരിച്ച തുകയാണ് അക്കൗണ്ടിലുള്ളതെന്നും മാക്കൻ പറഞ്ഞു. ഓൺലൈൻ ഫണ്ടിംഗിലൂടെ 25 കോടിയാണ് കോൺഗ്രസിന്റെ അക്കൗണ്ടുകളിലെത്തിയത്.
ലോക്‌സഭാ രിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മോദി സർക്കാർ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത് ജനാധിപത്യത്തിന് കനത്ത പ്രഹരമാണ്
മല്ലികാർജ്ജുൻ ഖാർഗെ,
കോൺഗ്രസ് അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |