തിരുവനന്തപുരം: സംരക്ഷിത വിഭാഗത്തിൽപെട്ട ഇരുതല മൂരിയെ കടത്താൻ കൂട്ടുനിൽക്കുകയും 1.45 ലക്ഷം കൈക്കൂലി വാങ്ങുകയും ചെയ്ത സംഭവത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസറെയും ഡ്രൈവറെയും സസ്‌പെൻഡ് ചെയ്തു. ഇവർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിക്കും. എൽ.സുധീഷ് കുമാർ, ഡ്രൈവർ ആർ.ദീപു എന്നിവരെയാണ് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സസ്പെൻഡ് ചെയ്തത്.
കേസുകൾ ഒതുക്കിത്തീർക്കുന്നതിന് റേഞ്ച് ഓഫീസറുടെ ഇടനിലക്കാരനായി പ്രവർത്തിച്ചത് ദീപുവാണെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുമ്പ് അന്വേഷണ വിധേയമായി സുധീഷിനെ പരുത്തിപ്പള്ളിയിൽ നിന്ന് സ്ഥലം മാറ്റിയിരുന്നെങ്കിലും സംഘടനാ നേതൃത്വം ഇടപെട്ട് മണിക്കൂറുകൾക്കുള്ളിൽ തിരികെ നിയമിച്ചത് വിവാദമായിരുന്നു.
ഇന്റലിജൻസ് റിപ്പോർട്ടിൽ തുടരന്വേഷണം നടത്തിയ വനം ഫ്ളൈയിംഗ് സ്‌ക്വാഡ് ഏറെ ഗുരുതരമായ കണ്ടെത്തലുകളാണ് നടത്തിയത്. ഇരുതലമൂരിയെ കടത്താൻ ഉപയോഗിച്ച ടൊയോട്ട ക്വാളിസ് വാഹനം വിട്ടുകൊടുക്കാൻ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് ഒരു ലക്ഷം രൂപയാണ് റേഞ്ച് ഓഫീസർ കൈക്കൂലി വാങ്ങിയത്. സുധീഷ് കുമാറിന് നേരിട്ടും സുഹൃത്തുക്കളുടെ ഗൂഗിൾപേ നമ്പറുകളിലേക്കുമാണ് പണം കൈകമാറിയത്.
ആര്യനാട് ഭാഗത്തു നിന്നു പിടികൂടിയ തടി കയറ്റിയ ലോറി വിട്ടു കൊടുക്കുന്നതിനും തോക്ക് ലൈസൻസ് പുതുക്കുന്നതിനും ഇതേ രീതിയിൽ ഇവർ കൈക്കൂലി വാങ്ങിയിരുന്നു. കള്ളത്തടി കടത്താനുപയോഗിച്ച ലോറി വിട്ടുനൽകാൻ 35,000 രൂപ, നെടുമങ്ങാട് വിതുര സെക്ഷനിൽ വാഹനാപകടത്തിൽ പരുക്കേറ്റ് കിടപ്പിലായ ബിനു എന്നയാളിന്റെ കൈവശ ഭൂമിയിലെ റബർ വെട്ടാൻ അരലക്ഷം രൂപ, തടിമില്ലിന്റെ ലൈസൻസ് പുതുക്കാൻ 3000 രൂപ എന്നിങ്ങനെയും ഇവർ കൈക്കൂലി വാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |