തിരുവനന്തപുരം: സുരേഷ് ഗോപി നീതി വാങ്ങിനൽകുന്ന ഭരത്ചന്ദ്രൻ ഐ.പി.എസ് എന്ന സിനിമാ കഥാപാത്രത്തിൽ നിന്ന് ഭാരതപുത്രൻ എന്ന നിലയിലേക്ക് മാറിയതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അഞ്ചാമത് വെൺപാലവട്ടത്തമ്മ ശ്രീചക്ര പുരസ്‌കാരം സുരേഷ് ഗോപിക്ക് നൽകുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
സുരേഷ് ഗോപിയുടെ യഥാർത്ഥ വിജയം സിനിമയ്‌ക്കപ്പുറത്ത് ആലംബഹീനരായ സാധാരണക്കാരന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതാണ്. സാധാരണക്കാരോടുള്ള അനുകമ്പയും സഹാനുഭൂതിയും അദ്ദേഹത്തെ വേറിട്ടതാക്കുന്നു. ജനങ്ങളെ സേവിക്കാൻ അധികാരം ആവശ്യമാണ്. രാഷ്ട്രീയ അധികാരമല്ല. മറിച്ച് കാര്യങ്ങൾ ചെയ്യാനുള്ള ശക്തിയാണ്. യഥാർത്ഥ ശക്തി ഉണ്ടാവുന്നത് അറിവ് നേടി സ്വയം തിരിച്ചറിയുമ്പോഴാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ബിജു രമേശ് അദ്ധ്യക്ഷനായി. അടൂർ പ്രകാശ് എം.പി, പങ്കജകസ്തൂരി ഗ്രൂപ്പ് ചെയർമാൻ ഡോ. ഹരീന്ദ്രൻ നായർ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, ഭീമ ജൂവലറി ചെയർമാൻ ഡോ. ബി.ഗോവിന്ദൻ, ക്ഷേത്ര ട്രസ്റ്റ് വൈസ് ചെയർമാൻ എസ്.എൻ.രഘുചന്ദ്രൻ നായർ, കൺവീനർ ഡോ. ബി.എസ്.ബാലചന്ദ്രൻ, കൗൺസിലർമാരായ ഡി.ജി.കുമാരൻ, എൻ.അജിത് കുമാർ, സെക്രട്ടറി പട്ടം രമേശൻ, അഡ്വ. ദീപ്തി തുടങ്ങിയവർ പങ്കെടുത്തു.
പുരസ്കാരം ഭാര്യയ്ക്ക്: സുരേഷ് ഗോപി
വെൺപാലവട്ടത്തമ്മ പുരസ്കാരം ഭാര്യ രാധികയ്ക്ക് സമർപ്പിക്കുകയാണെന്ന് സുരേഷ് ഗോപി മറുപടി പ്രസംഗത്തിൽ പറഞ്ഞു. നിരവധി അവാർഡുകൾ ജീവിതത്തിൽ ലഭിച്ചിട്ടുണ്ട്. പകുതിയും ഏറ്റുവാങ്ങാനായിട്ടില്ല. സാമൂഹ്യപ്രവർത്തന രംഗത്ത് വ്യാപരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ലഭിച്ച പുരസ്കാരങ്ങളിൽ 99 ശതമാനവും ഭാര്യയോ മകളോ ആണ് വാങ്ങിയിട്ടുള്ളത്. അതിനുകാരണം അവാർഡുകൾക്ക് വേണ്ടിയാവരുത് തന്റെ പ്രവർത്തനങ്ങളെന്ന് നിർബന്ധമുള്ളതുകൊണ്ടാണ്. ഈ പുരസ്കാരം വാങ്ങാനുള്ള അർഹതയും രാധികയ്ക്കാണ്. അവർ അത് വാങ്ങിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. ഹൃദയം കൊണ്ട് പുരസ്കാരം കൈമാറുകയാണ്. വരുംതലമുറയെ പടുകുഴിയിൽ നിന്ന് കരകയറ്റാൻ ശ്രമിക്കുന്ന ഗവണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് പുരസ്കാരം വാങ്ങാൻ കഴിഞ്ഞത് അഭിമാനമാണ്. കേരളത്തിനു രക്ഷാപഥം തീർക്കുന്നയാളാണ് ഗവർണറെന്നും സുരേഷ് ഗോപി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |