കണ്ണൂർ: വയനാട് സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മട്ടന്നൂർ ജംഗ്ഷനിൽ കരിങ്കൊടി കാട്ടിയ എസ്.എഫ്.ഐ പ്രവർത്തകരെ കാറിൽ നിന്നിറങ്ങി അടുത്തേക്ക് വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാദ്ധ്യമപ്രവർത്തകരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട ഗവർണർ പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങുകയായിരുന്നു. നിങ്ങളോട് എനിക്ക് സ്നേഹമാണെന്ന് പറഞ്ഞ് അദ്ദേഹം മുന്നോട്ടു നീങ്ങുന്നതിനിടെ പൊലീസ് എസ്.എഫ്.ഐക്കാരെ ബലം പ്രയോഗിച്ച് മാറ്റി.
പത്തുമിനിറ്റോളം അവിടെ ചെലവിട്ട ഗവർണർ പ്രതിഷേധക്കാരേയും അവിടെയുണ്ടായിരുന്നവരേയും കൈവീശി അഭിവാദ്യം ചെയ്ത ശേഷമാണ് മടങ്ങിയത്. ഈ സമയം എസ്.എഫ്.ഐക്കാർക്ക് ചുറ്റിലും പൊലീസ് വലയം തീർത്തു.
വയനാട് സന്ദർശനം കഴിഞ്ഞ് കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകവേ ഇന്നലെ വൈകിട്ട് 3.30നാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കഴിഞ്ഞ ദിവസം ഇരിട്ടിയിൽ വച്ച് ഗവർണറെ കരിങ്കൊടി കാട്ടിയ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
ജില്ലാ പ്രിസിഡന്റ് കരിവള്ളൂർ സ്വദേശി വിഷ്ണു പ്രസാദ് (25),കോളിക്കടവ് സ്വദേശി അശ്വിൻ (23), കീഴ്പ്പള്ളി സ്വദേശി ക്രിസ്റ്റഫർ ബാബു (24), പേരട്ട സ്വദേശി തേജസ് സി.രാജ് (18), കീഴൂർ സ്വദേശി യദു കൃഷ്ണൻ (21) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |