മാള: മാള കിഴക്കെ അങ്ങാടി മാമ്പിള്ളി റോഡിൽ ജോലിസ്ഥലത്തേക്ക് വരികയായിരുന്ന അമ്പത്തേഴുകാരിയുടെ രണ്ടരപ്പവൻ മാല കവർന്ന സംഭവത്തിൽ തലശ്ശേരി കടപ്പുറം ചാലിൽ വീട്ടിൽ ഫാസിലിനെ (33) മാള ഇൻസ്‌പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ എസ്.ഐ: സി.കെ. സുരേഷ് അറസ്റ്റ് ചെയ്തു. ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം.
രാവിലെ വീട്ടിൽ നിന്ന് തയ്യൽ കടയിലേക്ക് വരികയായിരുന്ന സ്ത്രീയുടെ രണ്ടരപ്പവന്റെ മാലയാണ് സ്‌കൂട്ടറിലെത്തിയ ഫാസിൽ പൊട്ടിച്ചെടുത്തത്. റോഡിലൂടെ നടന്നു പോകുമ്പോൾ സ്‌കൂട്ടറിൽ പുറകിലൂടെയെത്തി വലിച്ച് പൊട്ടിക്കുകയായിരുന്നു. ഇയാളുടെ പെട്ടന്നുള്ള ആക്രമണത്തിൽ സ്ത്രീക്ക് വീണ് പരിക്കേറ്റിരുന്നു. കോഴിക്കോട്, തളിപ്പറമ്പ്, കണ്ണൂർ, തൃശൂർ വെസ്റ്റ്, ഈസ്റ്റ്, വലപ്പാട്, ചേർത്തല പുത്തൻകുരിശ്ശ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ കളവ്, പോക്‌സോ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഫാസിൽ.
പരിക്കേറ്റ സ്ത്രീയോട് പ്രതിയുടെ രൂപസാദൃശ്യങ്ങൾ ചോദിച്ചറിഞ്ഞും മോഷണ രീതിയും മനസിലാക്കിയ പൊലീസ് സംഭവം ദിവസംതന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. തൃശൂരിൽ നിന്ന് തലേദിവസം മോഷ്ടിച്ച ബൈക്കിലാണ് ഇയാൾ മാളയിൽ മോഷണത്തിന് എത്തിയത്. ഈ സമയം മറ്റൊരു മോഷണക്കേസിൽ പെരുമ്പാവൂരിൽ ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. തുടർന്ന് അവിടെ പിടികൂടിയ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ആലുവയിൽ വിറ്റ മോഷണ മുതലുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |