പുൽപ്പള്ളി: വയനാട്ടിലെത്തിയ മന്ത്രിമാർക്ക് നേരെ കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച് യൂത്ത് കോൺഗ്രസ്. ബലം പ്രയോഗിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സ്ഥലത്ത് നിന്നും മാറ്റിയത്. ചുങ്കം ജംഗ്ഷനിൽ വച്ചാണ് ഇവർ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത്.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നഗരത്തിൽ വലിയ രീതിയിലുള്ള സുരക്ഷ ഒരുക്കിയിരുന്നു.
മന്ത്രിമാരെ വഴിതടയുമെന്ന് ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സർവകക്ഷി യോഗം നടക്കുന്ന സുൽത്താൻ ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിലാണ് നിലവിൽ മന്ത്രിമാരുള്ളത്. അൽപ്പസമയത്തിനകം യോഗം തുടങ്ങും. കളക്ടർ രേണു രാജ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിക്കഴിഞ്ഞു. യുഡിഎഫ് പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു. സർക്കാർ ഇടപെടലുകളെ വിമർശിച്ചുകൊണ്ട് രാപ്പകൽ സമരമാണ് ഇന്ന് യുഡിഎഫ് നടത്തുന്നത്.
വയനാട്ടിലെ ജനവികാരം മനസിലാക്കാത്ത മന്ത്രിയോടൊപ്പമിരുന്നുള്ള ഒരു ചർച്ചയ്‌ക്കും തൽപ്പര്യപ്പെടുന്നില്ലെന്നാണ് എംഎൽഎമാരായ ടി സിദ്ദിഖും ഐ സി ബാലകൃഷ്ണനും പറഞ്ഞത്. ഇത്രയും വന്യജീവി ആക്രമണം ഉണ്ടായിട്ടും കൊല്ലപ്പെട്ടവരുടെ വീട്ടിൽ എത്താതിരുന്ന മന്ത്രിയുടെ ഒപ്പമിരുന്ന ചർച്ച ചെയ്യാൻ താൽപ്പര്യമില്ല. ഒരു ചർച്ചയ്‌ക്കും ഇനി പ്രസക്തിയില്ല. തീരുമാനങ്ങൾക്കാണ് പ്രസക്തി. മുഖ്യമന്ത്രി നേരിട്ട് വയനാട്ടിലെത്തണം. വയനാട് ജില്ലയുടെ ചുമതലയിൽ നിന്ന് മന്ത്രി എ കെ ശശീന്ദ്രനെ മാറ്റണമെന്ന ആവശ്യവും യുഡിഎഫ് മുന്നോട്ടുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |