കൊച്ചി: വീണാ വിജയനെതിരായ മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കർണാടക ഹൈക്കോടതി ഉത്തരവിൽ ഉയർന്ന ചോദ്യങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സമരാഗ്നി പ്രക്ഷോഭയാത്രയുടെ വേദിയിലായിരുന്നു വി ഡി സതീശൻ ചോദ്യങ്ങൾ ചോദിച്ചത്.
അതേസമയം, കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ് എഫ് ഐ ഒ) അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണാ വിജയന്റെ എക്സാലോജിക് കമ്പനി നൽകിയ ഹർജി കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്. എക്‌സാലോജിക് - സിഎംആർഎൽ ഇടപാടുകളിൽ എസ് എഫ് ഐ ഒക്ക് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു.
വിഷയത്തെക്കുറിച്ച് കമ്പനി കാര്യനിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാർ ഒഫ് കമ്പനീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയതാണ്. അന്വേഷണത്തോട് തങ്ങൾ പൂർണമായും സഹകരിച്ചിരുന്നു. അതേ നിയമത്തിലെ ചട്ടം 212 പ്രകാരം എസ് എഫ് ഐ ഒ അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. വീണയെ എസ് എഫ് ഐ ഒ ചോദ്യം ചെയ്യുമെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു എക്സാലോജിക് കമ്പനി ഹൈക്കോടതിയിൽ ഹർജി നൽകിയത്. എക്സാലോജിക്കിന്റെ ആസ്ഥാനം ബംഗളുരുവിൽ ആയതിനാലാണ് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |