കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിലാകേണ്ടവർ ഇനിയുമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. രണ്ട് ജില്ലകളിലെ സി.പി.എം ക്രിമിനലുകൾ സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ കൊലപാതകം നടത്തില്ലെന്ന് സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ നിന്നുള്ള ക്രിമിനലുകൾ കോഴിക്കോട്ടെത്തി കൊലപാതകം നടത്തണമെങ്കിൽ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുമതിയുണ്ടാകാനാണ് സാദ്ധ്യത. തെളിവുകളുടെ അഭാവത്താലാകാം അവർക്കെതിരെ കോടതിയിൽനിന്ന് പരാമർശമുണ്ടാകാത്തത്.
ടി.പിയുടേത് ഉൾപ്പെടെ കണ്ണൂരിലെ കൊലപാതകങ്ങൾക്ക് പിന്നിലെ ശക്തിയാരെന്ന് ആലോചിച്ചാൽ മനസിലാകും. ടി.പിയുടെ കൊലപാതകത്തിന്റെ സൂത്രധാരൻ ആരെന്നത് പുറത്തുവരണം. കെ.കെ. രമയുടെ നിയമപോരാട്ടത്തെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നും സുധാകരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |