തിരുവനന്തപുരം: എ.ടി.എമ്മില്‍ നിന്ന് പണമെടുത്ത് മടങ്ങവേ ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ടംഗസംഘം 25,000 രൂപ തട്ടിയെടുത്തതായുള്ള വീട്ടമ്മയുടെ വ്യാജപരാതിയില്‍ വട്ടംകറങ്ങി പൊലീസ്. മാരായമുട്ടം പറക്കോട്ടുകോണം സ്വദേശി ഷീബയാണ് (49)പരാതിക്കാരി.
സംഭവം ഇങ്ങനെ, തിങ്കളാഴ്ച രാവിലെ 11.30ന് മാരായമുട്ടം ജംഗ്ഷനു സമീപമുള്ള പാലത്തിനടുത്ത് ഷീബ ബോധരഹിതയായി വീണു. ഓടിക്കൂടിയ നാട്ടുകാരോട് മാരായമുട്ടം എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നെടുത്ത 25,000 രൂപ ബൈക്കിലെത്തിയ രണ്ടുപേര്‍ കവര്‍ന്നതായി ഇവര്‍ പറഞ്ഞു.
തുടര്‍ന്ന് നാട്ടുകാര്‍ മാരായമുട്ടം പൊലീസിനെ വിവരമറിയിച്ചശേഷം സ്ത്രീയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സയില്‍ കഴിയുന്ന ഷീബയുടെ അടുത്ത് നിരവധി പ്രാവശ്യം പൊലീസെത്തി വിവരം തിരക്കിയെങ്കിലും ഇവര്‍ ബോധരഹിതയായി അഭിനയിക്കുകയായിരുന്നു.
എസ്.ബി.ഐയുടെ എ.ടി.എമ്മിന് സമീപമുള്ള നിരവധി സ്ഥാപനങ്ങളിലെ സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും തുമ്പ് കിട്ടാതെ സംശയം തോന്നിയ പൊലീസ് ഒടുവില്‍ ഷീബയുടെ അക്കൗണ്ട് പരിശോധിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടുവെന്ന് പറയുന്ന സമയത്ത് ഇവരുടെ അക്കൗണ്ടില്‍ 10800 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇതോടെ ഇത് വ്യാജ പരാതിയാണെന്ന് മനസിലാക്കുകയായിരുന്നു. സി.ഐ സുഭാഷിന്റെ നേതൃത്വത്തില്‍ എസ്.ഐ ബിനി,സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ ശക്തികുമാര്‍ തുടങ്ങിയവര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മ കളവു പറഞ്ഞതാണെന്ന് വ്യക്തമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |