പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ നിന്ന് രക്ഷാദൗത്യ സംഘം രക്ഷപ്പെടുത്തിയ ചെറാട് സ്വദേശി ആർ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചനിലയിൽ. മലമ്പുഴ കടുക്കാംകുന്ന് പാലത്തിന് സമീപമായാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മലമ്പുഴ ചെറാട് സ്വദേശി റഷീദ (46), മകൻ ഷാജി (23) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും പൊലീസ് കരുതുന്നു.
2022 ഫെബ്രുവരിയിലാണ് ബാബു കുറുമ്പാച്ചി മലയിൽ കുടുങ്ങിയത്. സുഹൃത്തുക്കളുമൊത്തായിരുന്നു ഇയാൾ മലകയറിയത്. കുത്തനെയുള്ള മല കയറാൻ കഴിയാത്തതിനാൽ സുഹൃത്തുക്കൾ പാതിയിൽ തിരിച്ചിറങ്ങി. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവെ കാൽവഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഫോൺ ചെയ്ത് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കൾ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവർ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
ബാബു തന്നെയാണ് വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്. ആശങ്കകൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ ബാബുവിനെ സൈന്യം രക്ഷപ്പെടുത്തുകയായിരുന്നു. നാൽപത്തിയാറ് മണിക്കൂറാണ് യുവാവ് മലയിടുക്കിൽ കുടുങ്ങിക്കിടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |