കൊച്ചി: കാക്കനാട് കളക്ടറേറ്റിലെ വൈദ്യുതി ബന്ധം ഇന്നുതന്നെ പുനഃസ്ഥാപിക്കും. വൈദ്യുതി ബന്ധം കെ എസ് ഇ ബി വിച്ഛേദിച്ചതോടെ 30ലേറെ ഓഫീസുകളുടെ പ്രവർത്തനം നിലച്ചിരുന്നു. ഇന്നലെയാണ് കുടിശ്ശിക തീർക്കാനുള്ളതിനാൽ കെ എസ് ഇ ബി കളക്‌ടറേറ്റിലെ ഫ്യൂസൂരിയത്. കുടിശ്ശിക മാർച്ച് 31നുള്ളിൽ തീർക്കുമെന്ന് കളക്‌ടർ ഉറപ്പ് നൽകിയതോടെയാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ തീരുമാനമായത്. ഇന്ന് ഓഫീസ് സമയത്തിനുമുൻപ് തന്നെ വൈദ്യുതി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കെ എസ് ഇ ബി ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് അനുകൂല സംഘടനകൾ സർക്കാരിനെതിരെ ഇന്ന് പ്രതിഷേധസമരം സംഘടിപ്പിച്ചിട്ടുണ്ട്.
60 ലക്ഷമാണ് കുടിശിക. വൈദ്യുതി നിലച്ചതോടെ മൂന്ന്, നാല്, അഞ്ച് നിലകളിലെ ഓഫീസുകളുടെ ജോലികൾ തടസപ്പെട്ടിരുന്നു. ഫാനും എ.സിയും നിലച്ചതോടെ ജീവനക്കാർ കൊടുംചൂടിൽ ഉരുകി. സേവനങ്ങൾ പ്രതീക്ഷിച്ചെത്തിയ ജനങ്ങളും വലഞ്ഞു.
വിവിധ കൺസ്യൂമർ നമ്പറുകളിലായി 61,66,726 രൂപയുടെ കുടിശികയാണുള്ളത്. ഇതിൽ 1155578006135 എന്ന ഒറ്റ കൺസ്യൂമർ നമ്പറിൽ മാത്രം 40,83,944 രൂപ കുടിശികയുണ്ട്. തുക 2023 നവംബർ 29നുള്ളിൽ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നും നവംബർ 14ന് തൃക്കാക്കര ഇലക്ട്രിക്കൽ സെക്ഷൻ സീനിയർ സൂപ്രണ്ട് ജില്ലാ കളക്ടർക്കും ഓരോ ഓഫീസിനും നോട്ടീസ് നൽകിയിരുന്നെന്ന് കെ.എസ്.ഇ.ബി പറയുന്നു.
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ്, റീജിയണൽ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എൻജിനിയർ ഡ്രഡ്ജർ സബ്ഡിവിഷൻ, ജോയിന്റ് ഡയറക്ടർ ഓഡിറ്റ് ഓഫീസ്, എക്‌സിക്യുട്ടീവ് എൻജിനിയർ മൈനർ ഇറിഗേഷൻ ഡിവിഷൻ തുടങ്ങിയ ഓഫീസുകൾക്കെതിരെയാണ് നടപടി.
പണമടച്ചവർക്കും പണി
സർവേ ഡപ്യൂട്ടി ഡയറക്ടറുടെയും ദേശീയ സമ്പാദ്യ പദ്ധതിയുടെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ഓഫീസുകൾ പണം അടച്ചിട്ടും വൈദ്യുതി വിച്ഛേദിക്കപ്പെട്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇവർക്ക് മാത്രമായി കണക്ഷൻ നൽകാനാവില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് നടപടി. സർവേ ഡപ്യൂട്ടി ഡയറക്ടറുടെയും ദേശീയ സമ്പാദ്യ പദ്ധതിയുടെയും ഓഫീസുകളിലെ വൈദ്യുതി വൈകിട്ടോടെ പുന:സ്ഥാപിച്ചിരുന്നു.
പ്രവർത്തനം താറുമാറായി, വരാന്തയിൽ ക്ലാസ്
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭാ റിട്ടേണിംഗ് ഓഫീസർമാർ വൈദ്യുതി വിച്ഛേദിക്കപ്പെട്ട നിലകളിലാണ് പ്രവർത്തിക്കുന്നത്. റീസർവേ നടക്കുന്നതിനാൽ സ്‌കെച്ച് ഉൾപ്പെടെ വാങ്ങാനെത്തിയ ആളുകളോട് ഉദ്യോഗസ്ഥർ കൈമലർത്തി. താത്കാലിക ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വരാന്തയിലിരുത്തി ക്ലാസെടുത്തു.
കളക്ടർക്ക് പരാതി
വിച്ഛേദിക്കപ്പെട്ട വൈദ്യുതി പുന:സ്ഥാപിക്കാൻ നടപടി ആവശ്യപെട്ട് ജോയിന്റ് കൗൺസിൽ സിവിൽ സ്റ്റേഷൻ മേഖലാ കമ്മറ്റി ജില്ലാകളക്ടർക്ക് പരാതി നൽകി. സംസ്ഥാന കമ്മിറ്റി അംഗം സി.എ. അനീഷ്, മേഖലാ സെക്രട്ടറി എ.ജി. അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം എം.സി. ഷൈല, മേഖല പ്രസിഡന്റ് സി.എ. സനൂബ് എന്നിവർ നേതൃത്വം നൽകി
പലവട്ടം അറിയിപ്പ് നൽകിയതാണെന്നും കളക്ഷൻ എഫിഷ്യൻസി 99.5നു മുകളിൽ വേണമെന്നാണ് നിർദേശമെന്നും കളക്ടർ ഉറപ്പ് നൽകിയാൽ വൈദ്യുതി പുന:സ്ഥാപിക്കുമെന്നും കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ റെജികുമാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |