തിരുവനന്തപുരം: വർക്കല കെടാകുളത്ത് കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരായ പ്രചാരണം വാസ്തവവിരുദ്ധമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. മീറ്റർ കത്തിപ്പോയെന്ന പരാതി അന്വേഷിക്കാനാണ് ജീവനക്കാർ പരാതി ഉന്നയിച്ചവരുടെ വീട്ടിൽ പോയത്. വീട്ടിലെ വയറിംഗ് ശരിയാക്കിയെന്നറിയിച്ചാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്നാണ് വീട്ടുകാരെ അറിയിച്ചത്. സുരക്ഷാ മുൻകരുതലായിരുന്നു അത്.എന്നാൽ കെ.എസ്.ഇ.ബി ജീവനക്കാർ മദ്യപിച്ച് വീട്ടിലെത്തിയെന്ന വ്യാജപരാതിയാണ് വീട്ടുകാർ ഉന്നയിച്ചതെന്ന് കെ,എസ്. ഇ.ബി ആരോപിക്കുന്നു.
ജീവനക്കാർ മദ്യപിച്ചല്ല വീട്ടിലെത്തിയതെന്ന് അയിരൂർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വസ്തുത ഇതായിരിക്കെ ജീവനക്കാർക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് അവർ കുറ്റപ്പെടുത്തി.വി.ജോയി എം.എൽ.എ ഇടപെട്ട് പരാതി ഉന്നയിച്ച വീട്ടിലെ വൈദ്യുതി വയറിംഗ് ശരിയാക്കിയെന്ന് അറിയിച്ച മുറയ്ക്ക് വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തുവെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.
ജൂലായ് 20ന് രാത്രി 10. 55ന് മീറ്റർ കത്തുന്നു എന്ന ഫോൺ സന്ദേശം കെടാകുളം സെക്ഷനിലേക്ക് എത്തുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. അടിയന്ത ര സാഹചര്യം കണക്കിലെടുത്ത് സബ്‍സ്റ്റേഷനില്‍ വിളിച്ച് 11 കെ വി ഫീഡര്‍ ഓഫ് ചെയ്തതിനു ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈന്‍മാന്‍മാരായ രാജീവ്, സനില്‍കുമാര്‍ എന്നിവര്‍ തങ്ങളുടെ ബൈക്കില്‍ 11.05 ഓടെ ഉപഭോക്താവിന്റെ വീട്ടില്‍ എത്തുകയായിരുന്നു. പരിശോധനയിൽ മീറ്ററിന്റെ ടെര്‍മിനലുകള്‍ കരിഞ്ഞ നിലയിലും ഫ്യൂസ് ഉള്‍പ്പെടെ പൊട്ടി, വയറുകള്‍ കരിഞ്ഞും കാണപ്പെട്ടു.
തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പരിഹരിക്കുന്നതു വരെ കൂടുതല്‍ അപകടം ഒഴിവാക്കുന്നതിനും ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള വീട്ടുകാരുടെ സുരക്ഷ മുന്‍നിര്‍ത്തിയും സര്‍വീസ് വയര്‍ പോസ്റ്റില്‍ നിന്നും കട്ട് ചെയ്ത് മാറ്റി വയ്ക്കുകയുണ്ടായി. കത്തിക്കരിഞ്ഞ വയറും ഫ്യൂസ് യൂണിറ്റും മാറ്റി, വീട്ടിലെ വയറിംഗും പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തിയതിനു ശേഷം അറിയിക്കുന്ന മുറയ്ക്ക് കണക്ഷന്‍ നല്‍കുന്നതാണ് എന്ന് പറഞ്ഞ മടങ്ങുവാനായി ബൈക്കിനടുത്തേക്ക് വരികയായിരുന്നു ജീവനക്കാർ. ഇപ്പോള്‍ പോകാന്‍ സാധിക്കുകില്ലെന്നും, കണക്ഷന്‍ തിരികെ നല്‍കിയിട്ടു മാത്രമേ തിരിച്ചു പോകുവാന്‍ അനുവദിക്കുകയുള്ളൂ എന്നും പറഞ്ഞ് ഉപഭോക്താവ് അവരെ തടഞ്ഞു വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് കെ.എസ്യഇ.ബി ആരോപിച്ചു ജീവനക്കാര്‍ ഉടന്‍ തന്നെ അസിസ്റ്റന്റ് എഞ്ചിനീയറുമായി ഫോണില്‍ ബന്ധപ്പെടുകയും അസിസ്റ്റന്റ് എഞ്ചിനീയര്‍ അയിരൂര്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് സംഭവ സ്ഥലത്ത് എത്തുകയും ജീവനക്കാര്‍ക്ക് അവിടെ നിന്നും ഓഫീസിലേയ്ക്ക് തിരികെ പോകാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
എന്നാല്‍ ജീവനക്കാര്‍ മദ്യപിച്ചുകൊണ്ട് തങ്ങളോട് മോശമായി പെരുമാറിയെന്നും ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഉപഭോക്താവ് ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് കെ.എസ്.ഇ.ബി. ജീവനക്കാരെ തിരികെ വിളിക്കുകയും വര്‍ക്കല താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. ഇവര്‍ മദ്യപിച്ചിരുന്നില്ല എന്ന് താലൂക്കാശുപത്രിയിലെ ഡോക്ടർ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്നും കെ.എസ്.ഇ.ബി വിശദമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |