രാമനാട്ടുകര: ഹെൽത്തി കേരള കാമ്പയിന്റെ ഭാഗമായി രാമനാട്ടുകര നഗരസഭ ആരോഗ്യ വിഭാഗവും കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്തമായി രാമനാട്ടുകര നഗരസഭ പ്രദേശത്തെ വിവിധ ഭക്ഷണ വിതരണശാലകളിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും പരിശോധന നടത്തി.
സുരഭി മാളിലെ റോയൽ ടേസ്റ്റി എം റസ്റ്റോറന്റിൽ നിന്നും പഴകിയതും മനുഷ്യോപയോഗ്യമല്ലാത്തതുമായ ഭക്ഷണ വസ്തുക്കൾ, ശുചിത്വ നിലവാരം ഇല്ലാതെ സൂക്ഷിച്ച മത്സ്യം മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. പാരഡൈസ് ഹോട്ടലിൽ നിന്നും 50 കിലോ സർക്കാർ നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ , 350 തെർമോക്കോൾ പ്ലേറ്റുകൾ ,300 ഐസ്ക്രീം പ്ലേറ്റുകൾ , പ്ലാസ്റ്റിക് സ്പൂണുകൾ എന്നിവ പിടിച്ചെടുത്തു.
നിരോധിത ഫ്ലക്സ് , മറ്റ് വസ്തുക്കൾ ഉപയോഗിച്ച് പരസ്യ ബോർഡുകൾ നിർമ്മിക്കുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചു. ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ആയത് പരിഹരിക്കുന്നതിന് സമയപരിധി വെച്ച് നോട്ടീസ് നൽകി. പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃതമായ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ നഗരസഭ ക്ലീൻ സിറ്റി മാനേജർ പി. ഷജിൽ കുമാർ പറഞ്ഞു. നഗരസഭ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ മാരായ സുരാജ്, സമന്യ രവീന്ദ്രൻ എന്നിവരും ഫാമിലി ഹെൽത്ത് സെൻറർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ടി.പി, ആരിഫ്, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ പരിശോധന സംഘത്തിൽ പങ്കാളികളായി. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരുന്നതാണെന്നും ഭക്ഷ്യവസ്തു നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും പരിശോധന നടത്തി ശുചിത്വ നിലവാരം മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ ഉറപ്പുവരുത്തി. പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി പി. ശ്രീജിത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |